പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ ഉയര്‍ത്തെഴുന്നേല്‍പിച്ച പരിശീലകനായിരുന്നു ജസ്റ്റിന്‍ ലാംഗര്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ (Australia Cricket Team) മുഖ്യ പരിശീലകസ്ഥാനത്ത് ജസ്റ്റിന്‍ ലാംഗറിന്‍റെ (Justin Langer) പിന്‍ഗാമിയായി മുന്‍ പേസര്‍ ജേസണ്‍ ഗില്ലെസ്‌പി (Jason Gillespie) വരാനിടയില്ല. ലാംഗറിന്‍റെ പടിയിറക്കം തന്‍റെ ഹൃദയം തകര്‍ത്തുവെന്നാണ് ഗില്ലെസ്‌പിയുടെ പ്രതികരണം. ഓസീസ് പരിശീലകസ്ഥാനത്തേക്ക് ഏറ്റവും സജീവമായി കേട്ടിരുന്ന പേരുകളിലൊന്നാണ് ഗില്ലെസ്‌പിയുടേത്. ട്രെവര്‍ ബെയ്‌ലിസ് (Trevor Bayliss), റിക്കി പോണ്ടിംഗ് (Ricky Ponting) തുടങ്ങിയ പ്രമുഖരുടെ പേരും ചര്‍ച്ചകളില്‍ സജീവമാണ്.

'പരിശീലകനാകാന്‍ ഞാന്‍ അപേക്ഷ നല്‍കുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ ലാംഗറിന്‍റെ പടിയിറക്കം എല്ലാവര്‍ക്കും ഹൃദയഭേദകമായി. ഇതിനേക്കാള്‍ നന്നായി ലാംഗറിന്‍റെ കാര്യം കൈകാര്യം ചെയ്യണമായിരുന്നു എന്ന അഭിപ്രായം എല്ലാവര്‍ക്കുമുണ്ട് എന്ന് തോന്നുന്നു. പരിശീലകനായി വലിയ അത്ഭുതം കാട്ടാന്‍ ലാംഗറിനാകുമെന്ന് നമുക്കെല്ലാമറിയാം. കഴിഞ്ഞ നാല് വര്‍ഷക്കാലം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ ലാംഗര്‍ നന്നായി കൊണ്ടുപോയി' എന്നും 46കാരനായ ജേസണ്‍ ഗില്ലെസ്‌പി ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു. 

പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ ഉയര്‍ത്തെഴുന്നേല്‍പിച്ച പരിശീലകനായിരുന്നു ജസ്റ്റിന്‍ ലാംഗര്‍. എന്നാല്‍ ലാംഗറിന്‍റെ കോച്ചിംഗ് ശൈലിക്കെതിരെ താരങ്ങളുടെ പരാതി ഉയര്‍ന്നതോടെ കരാര്‍ നീട്ടി നല്‍കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തയ്യാറായില്ല. കരാര്‍ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. നാല് വര്‍ഷത്തെ കരാറാണ് ലാംഗറും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിലുണ്ടായത്. ഇത് ജൂണില്‍ അവസാനിക്കാനിരിക്കെ ഓസീസ് മുന്‍താരം കൂടിയായ ലാംഗര്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാജി അറിയിക്കുകയായിരുന്നു. 

ലാംഗറിന്‍റെ പരിശീലനത്തില്‍ ഓസീസ് ആഷസ് പരമ്പരയും ചരിത്രത്തില്‍ ആദ്യമായി ട്വന്‍റി 20 ലോകകപ്പും വിജയിച്ചിരുന്നു. എന്നാല്‍ ലാംഗറുടെ ഹെഡ്‌മാസ്റ്റര്‍ ശൈലിയോട് മുതിര്‍ന്ന താരങ്ങള്‍ എതിര്‍പ്പറിയിച്ചതോടെയാണ് കരാര്‍ നീട്ടുന്ന കാര്യം അനിശ്ചിതത്വത്തിലായത്. ശ്രീലങ്കയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയാണ് ഓസ്ട്രേലിയയുടെ അടുത്ത ദൗത്യം. 24 വര്‍ഷത്തിന് ശേഷം അരങ്ങേറുന്ന ചരിത്ര പാകിസ്ഥാന്‍ പര്യടനം ഇതിന് പിന്നാലെ നടക്കും. അസിസ്റ്റന്‍റ് കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡിനാണ് ഇടക്കാല ചുമതല. 

Justin Langer: ലാംഗറുടെ രാജിക്ക് പിന്നാലെ ഓസീസ് ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി പോണ്ടിംഗ്, ഹെയ്ഡന്‍, ജോണ്‍സണ്‍