ഗില്ലെസ്പിക്ക് പകരം വൈറ്റ് ബോള്‍ ടീമിന്‍റെ ഇടക്കാല പരിശീലകന്‍ കൂടിയായ അക്വിബ് ജാവേദിനെ ടെസ്റ്റ് ടീമിന്‍റെയും ഇടക്കാല പരിശീലകനായി പ്രഖ്യാപിച്ചിട്ടുണ്ട്.
കറാച്ചി: പാകിസ്ഥാന്‍ ടെസ്റ്റ് ടീം പരിശീലക സ്ഥാനം രാജിവെച്ച് ഓസ്ട്രേലിയന്‍ മുന്‍ പേസര്‍ ജേസണ്‍ ഗില്ലെസ്പി. പാകിസ്ഥാന്‍റെ നിര്‍ണായക ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തൊട്ടു മുമ്പാണ് ഗില്ലെസ്പി പരിശീലക സ്ഥാനം രാജിവെക്കുന്ന കാര്യം പാക് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്. പാക് ടീമിന്‍റെ ഹൈ പെര്‍ഫോര്‍മന്‍സ് കോച്ച് ആയ ടിം നീല്‍സണിന്‍റെ കരാര്‍ പുതുക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് വിസമ്മതിച്ചതോടെയാണ് 2026വരെ കാലാവധിയുള്ള ഗില്ലെസ്പിയും രാജിവെക്കാന്‍ തീരുമാനിച്ചത്. ഗില്ലെസ്പിയാണ് ടിം നീല്‍സണെ ഹൈ പോര്‍ഫോര്‍മന്‍സ് കോച്ചായി കൊണ്ടുവന്നത്.
ഗില്ലെസ്പിക്ക് പകരം വൈറ്റ് ബോള്‍ ടീമിന്‍റെ ഇടക്കാല പരിശീലകന്‍ കൂടിയായ അക്വിബ് ജാവേദിനെ ടെസ്റ്റ് ടീമിന്‍റെയും ഇടക്കാല പരിശീലകനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 26നാണ് പാകിസ്ഥാന്‍-ദക്ഷിണാഫ്രിക്ക ബോക്സിംഗ് ഡേ ടെസ്റ്റ് ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ ഉറപ്പാക്കാനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക-പാകിസ്ഥാന്‍ പരമ്പര ലോക ടെസ്ററ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യയ്ക്കും നിര്‍ണായകമാണ്.
ടീം സെലക്ഷനിലും പിച്ചൊരുക്കുന്നതിലും ഇടപെടാനുള്ള കോച്ചിന്‍റെ അവകാശം നേരത്തെ പാക് ബോര്‍ഡ് റദ്ദാക്കിയിരുന്നു. ഇതില്‍ ഗില്ലെസ്പി അസംതൃപ്തനായിരുന്നു. പാക് വൈറ്റ് ബോള്‍ ടീമിന്‍റെ ക്യാപ്റ്റനായി മുന്‍ ഇന്ത്യൻ പരിശീലകന്‍ ഗാരി കിര്‍സ്റ്റനെ നിയമിച്ചതിനൊപ്പമാണ് ടെസ്റ്റ് ടീം പരിശീലകനായി ജേസണ്‍ ഗില്ലെസ്പിയെയും പാക് ബോര്‍ഡ് നിയമിച്ചത്. പാക് ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് പാകിസ്ഥാന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിന് തൊട്ടു മുമ്പ് കിര്‍സ്റ്റന്‍ രാജിവെക്കുകയായിരുന്നു.
ഈ വര്‍ഷം രണ്ടുവര്‍ഷ കരാറിലാണ് ഇരുവരെയും പരിശീലകരായി നിയമിച്ചത്.എന്നാല്‍ അക്വിബ് ജാവേദിനെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാക്കുകയും പൂര്‍ണ അധികാരങ്ങള്‍ നല്‍കുകയും ചെയ്തതോടെയാണ് കിര്‍സ്റ്റനും ഗില്ലെസ്പിയും അസംതൃപ്തരായത്.
