ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച പ്രകടനം കാഴ്ചവെച്ച ജേസണ്‍ ഹോള്‍ഡര്‍, തനിക്ക് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി. ട്വന്റി-20 ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഹമ്മദാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിനെ വിജയത്തിലേക്ക് നയിച്ചത് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറുടെ പ്രകടനമായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 24 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ഹോള്‍ഡറുടെ പ്രകടനമാണ് പഞ്ചാബിനെ 163 റണ്‍സില്‍ ഒതുക്കാന്‍ ഗുജറാത്തിനെ സഹായിച്ചത്. മത്സരശേഷം സംസാരിക്കവെ, താന്‍ ട്വന്റി-20 ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാനുള്ള ആഗ്രഹം ഇപ്പോഴും ബാക്കിയുണ്ടെന്ന് ഹോള്‍ഡര്‍ വെളിപ്പെടുത്തി.

37 ടെസ്റ്റ് മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെ നയിച്ച അനുഭവസമ്പത്തുള്ള താരം, 2024 ഓഗസ്റ്റിന് ശേഷം ടെസ്റ്റ് കളിച്ചിട്ടില്ല. ട്വന്റി-20യില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് തന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിന്റെ ഓപ്പണിംഗ് ബൗളര്‍മാരായ മുഹമ്മദ് സിറാജിനെയും കഗിസോ റബാഡയെയും ഹോള്‍ഡര്‍ പ്രശംസിച്ചു. മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ പ്രിയാന്‍ഷ് ആര്യ, കൂപ്പര്‍ കോണോലി എന്നിവരെ പുറത്താക്കി സിറാജ് പഞ്ചാബിനെ ഞെട്ടിച്ചു. പിന്നാലെ പ്രഭ്സിമ്രാന്‍ സിംഗിനെ റബാഡയും പുറത്താക്കി. അപകടകാരിയായ സൂര്യന്‍ഷ് ഷെഡ്ഗെയുടെ (57) വിക്കറ്റും റബാഡയാണ് നേടിയത്.

'സിറാജും റബാഡയും ഈ സീസണിലുടനീളം മികച്ച തുടക്കമാണ് നല്‍കുന്നത്. പവര്‍പ്ലേയില്‍ അവര്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നത് മധ്യ ഓവറുകളില്‍ എന്റെ ജോലി എളുപ്പമാക്കുന്നു,' ഹോള്‍ഡര്‍ പറഞ്ഞു. ഈ സീസണില്‍ ഗുജറാത്തിനായി മികച്ച പ്രകടനമാണ് ഹോള്‍ഡര്‍ കാഴ്ചവെക്കുന്നത്. കളിച്ച നാല് മത്സരങ്ങളില്‍ നിന്നായി ഏഴ് വിക്കറ്റുകള്‍ നേടിയ അദ്ദേഹത്തിന്റെ ഇക്കണോമി റേറ്റ് വെറും 6.95 ആണ്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ കൃത്യതയോടെ പന്തെറിയാന്‍ സാധിക്കുന്നതാണ് ഹോള്‍ഡറുടെ വിജയരഹസ്യം.

ബാറ്റര്‍മാര്‍ക്ക് അല്പം വെല്ലുവിളിയുയര്‍ത്തിയ പിച്ചില്‍ 164 റണ്‍സ് എന്ന ലക്ഷ്യം ഗുജറാത്ത് ടൈറ്റന്‍സ് മറികടക്കുകയായിരുന്നു. പഞ്ചാബ് ഉയര്‍ത്തിയ വെല്ലുവിളിയെ ബൗളര്‍മാരുടെ മികവിലൂടെ മറികടന്ന ഗുജറാത്തിന് ഈ വിജയം വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

YouTube video player