അപകീര്‍ത്തികരമായ പെരുമാറ്റം ആരോപിച്ചാണ് മുന്‍നിര താരത്തെ വിലക്കിയത്. റോയിലെ വിലക്കാനുണ്ടായ അപകീര്‍ത്തകരമായ പെരുമാറ്റം എന്താണെന്ന് ബോര്‍ഡ് വെളിപ്പെടുത്തിയില്ല. ക്രിക്കറ്റിന്റെ മാന്യതക്ക് കളങ്കമേല്‍പ്പിക്കുന്ന പെരുമാറ്റമാണ് താരത്തില്‍ നിന്നുണ്ടായതെന്ന് ഇസിബി വ്യക്തമാക്കി. 

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജേസണ്‍ റോയിക്ക് (Jason Roy) ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് (ECB) രണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി. അപകീര്‍ത്തികരമായ പെരുമാറ്റം ആരോപിച്ചാണ് മുന്‍നിര താരത്തെ വിലക്കിയത്. റോയിലെ വിലക്കാനുണ്ടായ അപകീര്‍ത്തകരമായ പെരുമാറ്റം എന്താണെന്ന് ബോര്‍ഡ് വെളിപ്പെടുത്തിയില്ല. ക്രിക്കറ്റിന്റെ മാന്യതക്ക് കളങ്കമേല്‍പ്പിക്കുന്ന പെരുമാറ്റമാണ് താരത്തില്‍ നിന്നുണ്ടായതെന്ന് ഇസിബി വ്യക്തമാക്കി. 

ജേസണ്‍ റോയ് കുറ്റമേറ്റതായും ഇസിബി അറിയിച്ചു. അടുത്ത രണ്ട് മത്സരങ്ങളിലാണ് അദ്ദേഹത്തെ വിലക്കിയത്. എന്നാല്‍ പെരുമാറ്റം നന്നാക്കിയില്ലെങ്കില്‍ 12മാസം വരെ വിലക്കേര്‍പ്പെടുത്തുമെന്നും ഇസിബി വ്യക്തമാക്കി. 31 കാരനായ റോയിക്ക് 2,500 പൗണ്ട് (2.5 ലക്ഷം രൂപ) പിഴയും വിധിച്ചു. 2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടമണിയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റോയ്, ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഈ വര്‍ഷത്തെ ഐപിഎല്ലില്‍ മെഗാതാരലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans) താരത്തെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ബയോ ബബിള്‍ സംവിധാനത്തില്‍ കഴിയാനാവില്ലെന്ന കാരണം പറഞ്ഞ റോയ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയായിരുന്നു.

പകരം അഫ്ഗാനിസ്ഥാന്‍ യുവ വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെയാണ് ഗുജറാത്ത് ടീമിലെത്തിച്ചത്. മാര്‍ച്ച് 28ന് ലഖ്‌നൗ ആയിട്ടാണ് ഗുജറാത്തിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയിലാണ് ഗുജറാത്ത് കളിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റു ടീമുകള്‍. 

ഗ്രൂപ്പ് എ

മുംബൈ ഇന്ത്യന്‍സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
രാജസ്ഥാന്‍ റോയല്‍സ്
ഡല്‍ഹി കാപിറ്റല്‍സ്
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്

ഗ്രൂപ്പ് ബി

ചെന്നൈ സൂപ്പര്‍ കിംഗ്സ്
സണ്‍റൈസേഴ്സ് ഹൈദരാബാദ്
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
കിംഗ്സ് പഞ്ചാബ്
ഗുജറാത്ത് ടൈറ്റന്‍സ്

74 മത്സരങ്ങളാണ് ഉണ്ടാകുക. ഇതില്‍ 70 മത്സരങ്ങള്‍ മുംബൈയിലും പൂനെയിലുമായി നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഫൈനല്‍ മെയ് 29-ന് അഹമ്മദാബാദില്‍ നടക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തും ബ്രാബോണിലും 20 മത്സരങ്ങള്‍ വീതം നടക്കും.