ടീം ഇന്ത്യയുടെ പദ്ധതികള്‍ എങ്ങനെയാവണം എന്ന് നിർദേശിച്ചിരിക്കുകയാണ് മുന്‍ താരം മദന്‍ ലാല്‍
മുംബൈ: ഇന്ത്യന്‍ പേസർ ജസ്പ്രീത് ബുമ്ര എപ്പോള്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിക്കിന് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഏഴ് മാസമായി ചികില്‍സയിലും പരിശീലനത്തിലുമുള്ള ബുമ്രക്ക് ഇതിനകം തന്നെ ബോർഡർ-ഗാവസ്‍കർ ട്രോഫി അടക്കം ഒട്ടേറെ പരമ്പരകള്‍ നഷ്ടമായിക്കഴിഞ്ഞു. വരാനിരിക്കുന്ന ഐപിഎല്‍ 2023 സീസണും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ബുമ്രക്ക് നഷ്ടമാകും. ഇതോടെ ടീം ഇന്ത്യയുടെ പദ്ധതികള്‍ എങ്ങനെയാവണം എന്ന് നിർദേശിച്ചിരിക്കുകയാണ് മുന്‍ താരം മദന്‍ ലാല്‍.
'ഇന്ത്യന്‍ ടീം ഉമേഷ് യാദവിനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി കൊണ്ടുപോകും. കുറഞ്ഞത് മൂന്ന് പേസർമാരെങ്കിലും ഇംഗ്ലണ്ടിലെ ഫൈനല്‍ കളിക്കാന്‍ വേണം. ഒരു സ്പിന്നർ മാത്രം കളിക്കാനാണ് സാധ്യത. ബാക്കിയെല്ലാവരും പേസർമാരായിരിക്കും. ബുമ്രയുടെ കാര്യം വിടുക. അദേഹത്തെ പദ്ധതികളില്‍ നിന്ന് ഒഴിവാക്കുക. തിരിച്ചെത്തുമ്പോള്‍ മാത്രം ബുമ്രയുടെ കാര്യം നമുക്ക് നോക്കാം. അദേഹത്തിന്‍റെ കാര്യത്തില്‍ ഒരു ഗ്യാരണ്ടിയുമില്ല. എപ്പോഴാണ് ബുമ്ര കളിക്കളത്തിലേക്ക് തിരിച്ചെത്തുക എന്ന് വ്യക്തമല്ല. ചിലപ്പോള്‍ ഒന്നോ ഒന്നര വർഷമോ എടുത്തേക്കാം. ഏറെക്കാലമായി ടീമിന് പുറത്താണ് അദേഹം. അതിനർഥം അത്രത്തോളം ഗുരുതരമായ പരിക്കാണ് ബുമ്രക്ക് സംഭവിച്ചിരിക്കുന്നത്' എന്നും മദന്‍ ലാല്‍ സ്പോർട്സ് ടോക്കിനോട് പറഞ്ഞു.
2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ജസ്‌പ്രീത് ബുമ്ര പുറംവേദനയുള്ളതായി പരാതിപ്പെടുന്നത്. 2019ല്‍ സംഭവിച്ച പരിക്കിന്‍റെ തുടര്‍ച്ചയായിരുന്നു ഇത് എന്ന് പരിശോധനയില്‍ വ്യക്തമായി. 2022 ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നെങ്കിലും പരിക്ക് തിരിച്ചടിയായി. ഇതോടെ താരം ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ മടങ്ങിയെത്തി. പരിക്ക് ഭേദമാക്കാത്തതിനാല്‍ ഏഷ്യാ കപ്പും ട്വന്‍റി 20 ലോകകപ്പും ബുമ്രക്ക് നഷ്‌ടമായി. ഇതിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ടി20കളില്‍ ആറ് ഓവര്‍ മാത്രമെറിഞ്ഞു. ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് പര്യടനങ്ങള്‍ നഷ്‌ടമായ താരത്തെ ലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പെട്ടെന്ന് ഒഴിവാക്കി. ഇതിന് ശേഷം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയും ഓസീസിനെതിരായ ഏകദിനങ്ങളും കൂടി താരത്തിന് നഷ്‌ടമായി.
ആരാധക പിന്തുണയ്ക്കിരിക്കട്ടേ കുതിരപ്പവന്‍; മനംകവർന്ന് മുഹമ്മദ് സിറാജ്- വീഡിയോ വൈറല്‍
