പാകിസ്ഥാൻ മുൻ താരം ജാവേദ് മിയാൻദാദ്, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജയിൽവാസത്തെക്കുറിച്ച് സംസാരിക്കവെ വികാരാധീനനായി. ഇമ്രാൻ സത്യസന്ധനാണെന്നും അഴിമതിക്കാരനല്ലെന്നും പറഞ്ഞ മിയാൻദാദ്, അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇമ്രാന്റെ ആരോഗ്യനിലയെയും ഏകാന്ത തടവിനെയും കുറിച്ച് അദ്ദേഹത്തിന്റെ മക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്റെ ജയിലിലെ മോശം സാഹചര്യങ്ങളെയും ആരോഗ്യപ്രശ്‌നങ്ങളെയും കുറിച്ച് സംസാരിക്കവേ വികാരാധീനനായി പൊട്ടിക്കരഞ്ഞ് മുന്‍ താരം ജാവേദ് മിയാന്‍ദാദ്. ഇമ്രാനെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മിയാന്‍ദാദ്, അദ്ദേഹം ഒരിക്കലും അഴിമതി കാണിക്കില്ലെന്നും തികച്ചും സത്യസന്ധനായ ഒരു മനുഷ്യനാണെന്നും വ്യക്തമാക്കി. നാറേറ്റീവ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മിയാന്‍ദാദ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് 2023 മുതല്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് 73 കാരനായ ഇമ്രാന്‍ ഖാന്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് മിയാന്‍ദാദിന്റെ ഈ പ്രതികരണം. 'അദ്ദേഹം ഒരു സത്യസന്ധനായ മനുഷ്യനാണ്. അഴിമതിക്ക് നില്‍ക്കുന്നയാളല്ല അദ്ദേഹം, അങ്ങനെയായിരുന്നെങ്കില്‍ വേറെ പലതും ചെയ്യാമായിരുന്നു,' മിയാന്‍ദാദ് പറഞ്ഞു. 'അദ്ദേഹത്തെ പുറത്തുവിട്ടാല്‍ എന്ത് സംഭവിക്കും? അദ്ദേഹം ആരൈയെങ്കിലും തിന്നുമോ അതോ ഉപദ്രവിക്കുമോ? അദ്ദേഹവും ആരുടെയെങ്കിലും മകനാണ്. ജയിലില്‍ അദ്ദേഹം എന്തുചെയ്യുന്നുണ്ടാകും എന്നാണ് എപ്പോഴും ഞാന്‍ ആലോചിക്കുന്നത്.' മിയാന്‍ദാദ് കൂട്ടിച്ചേര്‍ത്തു.

താനും ഇമ്രാനും തമ്മില്‍ യാതൊരു ശത്രുതയും ഉണ്ടായിരുന്നില്ലെന്നും കളിക്കളത്തിലും പുറത്തും ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ തങ്ങളുടെ ലക്ഷ്യം ഒന്നായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 1980കളിലും 90കളിലും പാകിസ്ഥാന്‍ ടീമിന്റെ നട്ടെല്ലായിരുന്നു ഇരുവരും. 1992-ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ പ്രതിസന്ധി ഘട്ടത്തില്‍ ഇരുവരും ചേര്‍ന്ന് നേടിയ കൂട്ടുകെട്ട് പാകിസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

മക്കളും രംഗത്ത്

ഇമ്രാന്‍ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ജയിലിലെ ഏകാന്ത തടവിനെക്കുറിച്ചും അദ്ദേഹത്തിന്റെ മക്കളായ കാസിമും സുലൈമാനും കഴിഞ്ഞ ദിവസം ഇംഗ്ലണ്ട്-പാകിസ്താന്‍ ലോര്‍ഡ്‌സ് ടെസ്റ്റിനിടയില്‍ സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ദിവസവും 23 മണിക്കൂറിലധികം പിതാവിനെ സെല്ലില്‍ അടച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹത്തെ ജയിലില്‍ വച്ച് കൊല്ലാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മക്കള്‍ ആരോപിച്ചു. ഈ അഭിമുഖം സംപ്രേഷണം ചെയ്തതിനെതിരെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

YouTube video player