കഴിഞ്ഞ വര്‍ഷത്തെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് താരങ്ങൾ ഹസ്തദാനം പോലും ചെയ്യാന്‍ തയാറായിട്ടില്ലായിരുന്നു.
ലണ്ടൻ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ കായിക ലോകത്ത് നിന്ന് സാഹോദര്യത്തിന്‍റെ അപൂർവ്വ കാഴ്ച. ഇംഗ്ലണ്ടിൽ നടക്കുന്ന 'ദി ഹണ്ട്രഡ്' ലീഗ് മത്സരത്തിന് ശേഷം ഇന്ത്യൻ താരം ജെമീമ റോഡ്രിഗ്സും പാകിസ്ഥാൻ ഓൾ റൗണ്ടർ ഫത്തിമ സനയും പരസ്പരം ആലിംഗനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകര്‍ ഏറ്റെടുത്തു. സതേൺ ബ്രേവ്-ബർമിംഗ്ഹാം ഫീനിക്സ് മത്സര ശേഷമായിരുന്നു ജെമീമയും ഫത്തിമ സനയും പരസ്പരം കൈകൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തത്.
കഴിഞ്ഞ വര്‍ഷത്തെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് താരങ്ങൾ ഹസ്തദാനം പോലും ചെയ്യാന്‍ തയാറായിട്ടില്ലായിരുന്നു. എഷ്യാ കപ്പിലും പുരുഷ ടി20 ലോകകപ്പിലും വനിതളുടെ ടി20 ലോകകപ്പിലും ഇന്ത്യ-പാക് താരങ്ങള്‍ തമ്മില്‍ ഹസ്തദാനം ചെയ്യാന്‍ തയാറായിരുന്നില്ല. ടോസിനുശേഷവും മത്സരത്തിനുശേഷവുമുള്ള പതിവ് ഹസ്തദാനങ്ങള്‍ക്ക് പോലും ഇരു ടീമിലെയും താരങ്ങള്‍ തയാറാവാഞ്ഞത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ജെമീമയും ഫാത്തിമ സനയും തമ്മില്‍ ഹണ്ട്രഡ് ലീഗീല്‍ ഹസ്തദാനം നല്‍കി ആലിംഗനം ചെയ്തത് ശ്രദ്ധേയമായത്.
മത്സരത്തില്‍ ജെമീമയുടെ സതേൺ ബ്രേവ് 24 റൺസിന് ഫത്തിമ സനയുടെ ബർമിംഗ്ഹാം ഫീനിക്സിനെ പരാജയപ്പെടുത്തി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 3 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സടിച്ചപ്പോള്‍ 18 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്ന ജെമീമ തിളങ്ങി. മറുപടി ബാറ്റിംഗില്‍ ബര്‍മിങ്ഹാം ഫീനിക്സിന് 5 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഫാത്തിമ സന 4 പന്തില്‍ 5 റണ്‍സുമായി പുറത്താകാതെ നിന്നു. കളിച്ച നാല് മത്സരങ്ങളും ജയിച്ച് സതേൺ ബ്രേവ് പട്ടികയിൽ ഒന്നാമത് തുടരുമ്പോൾ, ജയമൊന്നുമില്ലാതെ ബർമിംഗ്ഹാം ഫീനിക്സ് പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
