രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവന്‍ഷിയെ 'അണ്‍പ്രൊഫഷണല്‍' എന്ന് വിളിച്ചതില്‍ വിശദീകരണവുമായി ആര്‍സിബി താരം ജിതേഷ് ശര്‍മ. സൗഹൃദത്തിന്റെ പുറത്താണ് അങ്ങനെ പറഞ്ഞതെന്നും 15 വയസ്സുകാരനായ വൈഭവിനെ അവന്റെ ഇഷ്ടത്തിന് വിടണമെന്നും ജിതേഷ് വ്യക്തമാക്കി.

ബെംഗളൂരു: രാജസ്ഥാന്‍ റോയല്‍സിന്റെ യുവ വിസ്മയം വൈഭവ് സൂര്യവന്‍ഷിയെ 'അണ്‍പ്രൊഫഷണല്‍' എന്ന് വിളിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി ആര്‍സിബി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ. വൈഭവുമായുള്ള തന്റെ അടുത്ത സൗഹൃദത്തിന്റെ പുറത്താണ് അങ്ങനെ പറഞ്ഞതെന്നും 15 വയസ്സുകാരനായ ഒരു കുട്ടിയുടെ സ്വാഭാവികമായ പെരുമാറ്റങ്ങളെയാണ് താന്‍ ഉദ്ദേശിച്ചതെന്നും ജിതേഷ് വ്യക്തമാക്കി.

എ ബി ഡിവില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ജിതേഷ് ഈ പരാമര്‍ശം നടത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായതോടെ ആര്‍സിബി പോഡ്കാസ്റ്റിലൂടെ ജിതേഷ് കാര്യങ്ങള്‍ വ്യക്തമാക്കി. ''വൈഭവ് എന്റെ അടുത്ത സുഹൃത്താണ്. എനിക്ക് അവനെ എന്തുവേണമെങ്കിലും വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.'' ജിതേഷ് പറഞ്ഞു. ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരമാകാന്‍ സാധ്യതയുള്ള താരം ആരൈന്ന ഡിവില്ലിയേഴ്‌സിന്റെ ചോദ്യത്തിന് ജിതേഷ് നല്‍കിയ മറുപടി വൈഭവ് സൂര്യവന്‍ഷി എന്നായിരുന്നു.

അവന്റെ ബാറ്റിംഗ് സാങ്കേതികതയും കഠിനാധ്വാനവും മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ അവനെ സഹായിക്കുമെന്നും ജിതേഷ് പറഞ്ഞു. ഗ്രൗണ്ടില്‍ അവന്‍ തികഞ്ഞ പ്രൊഫഷണലാണെങ്കിലും വ്യക്തിജീവിതത്തില്‍ അവന്‍ ഇപ്പോഴും ഒരു ചെറിയ കുട്ടിയാണെന്ന് ജിതേഷ് ചൂണ്ടിക്കാട്ടി. ''അവന്‍ വെറും 15 വയസ്സുള്ള ഒരു കുട്ടിയാണ്. അവന് ഐസ്‌ക്രീം കഴിക്കാനും കാര്‍ട്ടൂണ്‍ കാണാനും യൂട്യൂബ് വീഡിയോകള്‍ കാണാനുമൊക്കെയാണ് ഇഷ്ടം. എന്റെ മുറിയില്‍ വന്ന് അവന്‍ ഐസ്‌ക്രീം കഴിക്കാറുണ്ട്. എന്റെ ഭാര്യയോട് സംസാരിക്കാറുമുണ്ട്. അവന്‍ എനിക്ക് എന്റെ അനിയനെപ്പോലെയാണ്.'' ജിതേഷ് വെളിപ്പെടുത്തി.

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളെ താന്‍ ഗൗനിക്കുന്നില്ലെന്നും ജിതേഷ് കൂട്ടിച്ചേര്‍ത്തു. ''ഈ പ്രായത്തില്‍ വലിയ പ്രൊഫഷണലിസം അവനില്‍ നിന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. അവനെ ഒരു കുട്ടിയായിരിക്കാന്‍ അനുവദിക്കൂ. എന്റെ കൂടെയായിരിക്കുമ്പോള്‍ അവന് അവനായിത്തന്നെ ഇരിക്കാം. ഞാന്‍ അവനോട് പറയാറുണ്ട്, 'നിനക്ക് വെറും 15 വയസ്സേയുള്ളൂ, ടിവി കാണൂ, ഇഷ്ടമുള്ളത് കഴിക്കൂ, ബാറ്റിംഗില്‍ മാത്രം ശ്രദ്ധിക്കൂ' എന്ന്. അവന്‍ അതില്‍ സന്തോഷവാനാണ്.'' ജിതേഷ് ശര്‍മ പറഞ്ഞു.


YouTube video player