210 ക്യാച്ചുകളുമായി രാഹുൽ ദ്രാവിഡിനൊപ്പമെത്തിയ റൂട്ട് ലീഡ്‌സ് ടെസ്റ്റിൽ ഷാർദുൽ താക്കൂറിന്റെ ക്യാച്ചെടുത്തതോടെയാണ് ഈ നേട്ടം കൈവരിച്ചത്.
ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. നിലവില്‍ 210 ക്യാച്ചുകളുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനൊപ്പമാണ് റൂട്ട്. ഇന്ത്യക്കെതിരെ ലീഡ്‌സ് ടെസ്റ്റില്‍ ഷാര്‍ദുല്‍ താക്കൂറിന്റെ ക്യാച്ചെടുത്തപ്പോഴാണ് റൂട്ട്, ദ്രാവിഡിനൊപ്പമെത്തിയത്. 154 ടെസ്റ്റില്‍ നിന്നാണ് ജോ റൂട്ട് ഇത്രയും ക്യാച്ചുകള്‍ എടുത്തത്. ദ്രാവിഡ് ആവട്ടെ 10 ടെസ്റ്റ് മത്സരങ്ങള്‍ കൂടുതല്‍ കളിച്ചു. 149 ടെസ്റ്റില്‍ നിന്ന് 205 ക്യാച്ചെടുത്ത മുന്‍ ശ്രീലങ്കന്‍ താരം മഹേല ജവര്‍ധനെ തൊട്ടുപിന്നില്‍. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്തും പട്ടികയിലുണ്ട്. 117 ടെസ്റ്റില്‍ നിന്ന് മാത്രം 200 ക്യാച്ചുകളാണ് സ്മിത്ത് എടുത്തത്. 166 ടെസ്റ്റില്‍ നിന്ന് 200 ക്യാച്ചെടുത്ത മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്വസ് കാലിസും സ്മിത്തിനൊപ്പം.
രണ്ടാം ഇന്നിംഗ്‌സില്‍ 271 റണ്‍സാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത്. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെടുത്തിട്ടുണ്ട് അവര്‍. അവസാന ദിനം പത്ത് വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ വേണ്ടത് 350 റണ്‍സ്. ഇംഗ്ലണ്ടിന് വേണ്ടി സാക് ക്രൗളി (12), ബെന്‍ ഡക്കറ്റ് (9) എന്നിവരാണ് ക്രീസിലുള്ളത്. മത്സരം ആവേശാന്ത്യത്തിലേക്ക് നീങ്ങനെ ഇന്ന് മഴയുടെ ഭീഷണിയുണ്ട്. അന്തരീക്ഷം മേഘാവൃതമായിരിക്കും. 84 ശതമാനം മഴ ഉണ്ടാകുമെന്നാണ് പ്രവചനം. ഇന്നത്തെ മത്സരം പൂര്‍ണമായും ഉപേക്ഷിക്കാനാണ് സാധ്യതയും കാണുന്നുണ്ട്. ഹെഡിംഗ്ലിയില്‍ ഇന്ന് തണുപ്പും കാറ്റുമുള്ള ദിവസമായിരിക്കും, മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശും. രാവിലെ മത്സരത്തിന് മുമ്പ് തന്നെ മഴയെത്തിയേക്കും.
മത്സരം തുടങ്ങാന്‍ തീരുമാനിച്ചാലും വൈകിയാണ് ആരംഭിക്കുക. രാവിലെ 11 മണിയോടെ മഴ മാറുമെന്നാണ് പ്രതീക്ഷ. പക്ഷേ കാലാവസ്ഥ മേഘാവൃതമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെ വീണ്ടും മഴയെത്തിയേക്കും. രണ്ടാം സെഷന്‍ പൂര്‍ണമായും മഴയെടുത്തേക്കും. കഴിഞ്ഞ നാല് ദിവസമായി ലീഡ്‌സ് പിച്ചില്‍ പേസര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നുണട്്. സ്പിന്നര്‍മാര്‍ക്ക് മുതലെടുക്കാന്‍ സാധ്യതയുള്ള ചില മോശം അവസ്ഥകളും പിച്ചിലുണ്ട്. പറയേണ്ട ഒരു സവിശേഷത മൂടിക്കെട്ടി സാഹചര്യം പിച്ചിന്റെ സ്വഭാവത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
നേരത്തെ, ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 364 റണ്‍സിന് അവസാനിച്ചു. കെ എല്‍ രാഹുല്‍ (137), റിഷഭ് പന്ത് (118) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ബ്രൈഡണ്‍ കാര്‍സെ, ജോഷ് ടംഗ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും പന്ത് സെഞ്ചുറി നേടിയിരുന്നു.



