ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി കോലിയെ മറികടന്നു.
ലണ്ടന്‍: ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായിക്കൊണ്ടുള്ള അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു ശുഭ്മാന്‍ ഗില്‍. ഇംഗ്ലണ്ടിനെതിരെ ലീഡ്‌സ് ടെസ്റ്റില്‍ ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി. ഇപ്പോഴും 127 റണ്‍സുമായി ക്രീസിലുണ്ട് ഗില്‍. 25കാരനെ ക്യാപ്റ്റനാക്കി പ്രഖ്യാപിക്കുമ്പോള്‍ തന്നെ നെറ്റി ചുളിച്ചവര്‍ ഏറെയാണ്. ആദ്യം ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിക്കട്ടെ എന്നാണ് പലരും പറഞ്ഞത്. ടീമിനെ നയിക്കാനുള്ള പാകത ഗില്ലിന് ആയിട്ടില്ലെന്ന് വാദിച്ചവരും ഏറെ. മാത്രമല്ല, ഇംഗ്ലണ്ടില്‍ ഗില്ലിന്റെ പ്രകടനവും ചോദഗ്യം ചെയ്യപ്പെട്ടു. ടെസ്റ്റില്‍ ഇംഗ്ലണ്ടില്‍ വെറും 14.66 ശരാശരി മാത്രമുള്ള അദ്ദേഹം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു.
എന്നാല്‍ ഗില്‍ വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി. ക്ലാസിക്ക് ശൈലിയില്‍ ഒരു തകര്‍പ്പന്‍ ഇന്നിംഗ്‌സ്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആറാം സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ ഗില്ലിന് സാധിച്ചു. സെഞ്ചുറി നേട്ടത്തോടെ ഒരു റെക്കോര്‍ഡും സ്വന്തം പേരിലാക്കാന്‍ ഗില്ലിന് സാധിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമെന്ന നേട്ടം ഗില്ലിന് സ്വന്തമായി. മറികടന്നത് കോലിയേയും യശസ്വി ജയ്സ്വാളിനേയും. ലീഡ്‌സില്‍ ജയ്‌സ്വാളും സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഓപ്പണറെ മറികടക്കാന്‍ ഗില്ലിന് അധികം സമയമെടുത്തില്ല.
ഇനി രോഹിത് ശര്‍മയാണ് ഗില്ലിന് മുന്നിലുള്ള താരം. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയിട്ടുള്ളത് രോഹിത് ശര്‍മയാണ്. മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്റെ പേരില്‍ ഒമ്പത് സെഞ്ചുറികളുണ്ട്. ഏഷ്യയ്ക്ക് പുറത്ത് ഗില്ലിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി കൂടിയായിരുന്നിത്. സച്ചിനും കോലിയും കളിച്ച നാലാം നമ്പറില്‍ ഗില്‍ മികച്ച ഫോം തുടരുമെന്നാണ് ആരാധകരുടെ വിശ്വാസം. പരിചയസമ്പത്ത് കുറഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് ഗില്ലിന്റെ ഫോം നിര്‍ണായകമാണ്.
ടെസ്റ്റ് കരിയറില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാനും ഗില്ലിന് സാധിച്ചു. 107 റണ്‍സ് നേടിയപ്പോഴാണ് ഗില്‍ 2000 റണ്‍സ് സ്വന്തമാക്കിയത്. അതേസമയം ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ടെസ്റ്റ് സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ഗില്‍. വിജയ് ഹസാരെ, സുനില്‍ ഗവാസ്‌കര്‍, വിരാട് കോലി എന്നിവരാണ് മുമ്പ് ഈ റെക്കോര്‍ഡ് നേടിയിരുന്നത്.



