പിച്ച് സ്പിന്നര്‍മാരെ കൂടുതല്‍ തുണച്ചു തുടങ്ങിയതിനാല്‍ മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുക എന്നത് ഇന്ത്യക്ക് നിര്‍ണായകമാണ്. നാലാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുക എന്നത് അതീവ ദുഷ്കരമാകുമെന്ന് കരുതുന്ന ഹൈദരാബാദ് പിച്ചില്‍ ഭേദപ്പെട്ട ലീഡിനായിട്ടായിരിക്കും ഇന്ത്യ ശ്രമിക്കുക.
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടം. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെ നിര്‍ണായക വിക്കറ്റാണ് രണ്ടാം ദിനം തുടക്കത്തിലെ ഇന്ത്യക്ക് നഷ്ടമായത്. ജോ റൂട്ടാണ് രണ്ടാം ദിനം ആദ്യ ഓവര്‍ എറിയാനെത്തിയത്. റൂട്ടിന്‍റെ രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തി യശസ്വി നയം വ്യക്തമാക്കിയെങ്കിലും നാലാം പന്തില്‍ സ്വന്തം ബൗളിംഗില്‍ യശസ്വിയെ ഉയര്‍ന്നു ചാടി കൈയിലൊതുക്കിയ റൂട്ട് ഇംഗ്ലണ്ടിന് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി.
74 പന്തില്‍ 80 റണ്‍സെടുത്താണ് യശസ്വി മടങ്ങിയത്. 10 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് യശസ്വിയുടെ ഇന്നിംഗ്സ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെന്ന നിലയിലാണ്. 15 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും 20 റണ്‍സോടെ കെ എല്‍ രാഹുലും ക്രീസില്‍. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246 റണ്‍സിനൊപ്പമെത്താന്‍ ഇന്ത്യക്കിനിയും 101 റണ്‍സ് കൂടി വേണം.
പിച്ച് സ്പിന്നര്‍മാരെ കൂടുതല്‍ തുണച്ചു തുടങ്ങിയതിനാല്‍ മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുക എന്നത് ഇന്ത്യക്ക് നിര്‍ണായകമാണ്. നാലാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുക എന്നത് അതീവ ദുഷ്കരമാകുമെന്ന് കരുതുന്ന ഹൈദരാബാദ് പിച്ചില്‍ ഭേദപ്പെട്ട ലീഡിനായിട്ടായിരിക്കും ഇന്ത്യ ശ്രമിക്കുക.
ഇന്നലെ ഒന്നാം ദിനം ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 246 റണ്‍സിൽ അവസാനിച്ചിരുന്നു.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നല്ല തുടക്കത്തിനുശേഷമാണ് തകര്‍ന്നടിഞ്ഞത്. ഇന്ത്യയുടെ സ്പിന്‍ ത്രയമായ അശ്വിനും ജഡേജക്കും അക്സര്‍ പട്ടേലിനും മുന്നില്‍ ബാസ്ബോള്‍ ശൈലിയില്‍ ബാറ്റ് വീശാന്‍ ശ്രമിച്ച ഇംഗ്ലണ്ട് അടിതെറ്റി വീഴുകയായിരുന്നു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തുനില്‍പ്പാണ് 155-7ല്‍ നിന്ന് ഇംഗ്ലണ്ടിനെ 246ല്‍ എത്തിച്ചത്.
