യൂണിവേഴ്സൽ ബോസിനെ പിന്നിലാക്കി! വിൻഡീസിന്റെ വേഗമേറിയ ട്വന്റി20 സെഞ്ച്വറി പിറന്നു
വെറും 39 പന്തിലാണ് ജോൺസൺ ചാൾസ് സെഞ്ച്വറി പൂർത്തിയാക്കിയത്. മൊത്തം 46 പന്തിൽ 11 സിക്സും 10 ഫോറുമായി 118 റൺസെടുത്തു.
സെഞ്ചൂറിയൻ: വിൻഡീസ് താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡ് ഇനി ക്രിസ് ഗെയിലിന്റെ പേരിലല്ല!. ദക്ഷിണാഫ്രിക്കക്കെതിരെ മാരക ഇന്നിങ്സുമായി നിറഞ്ഞാടിയ ജോൺസൺ ചാൾസാണ് ക്രിസ് ഗെയിലിന്റെ റെക്കോർഡ് പഴങ്കഥയാക്കിയത്. വെറും 39 പന്തിലാണ് ജോൺസൺ ചാൾസ് സെഞ്ച്വറി പൂർത്തിയാക്കിയത്. മൊത്തം 46 പന്തിൽ 11 സിക്സും 10 ഫോറുമായി 118 റൺസെടുത്തു. ക്രിസ് ഗെയിൽ 47 പന്തിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്.
മുംബൈയിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗെയിലിന്റെ നിറഞ്ഞാട്ടം. 48 പന്തിൽ സെഞ്ച്വറിയിടച്ച എവിൻ ലെവിസാണ് തൊട്ടുപിന്നിൽ. 14 ഓവറിലെ അവസാന പന്തിലാണ് ചാൾസ് പുറത്തായത്. കുറച്ച് നേരം കൂടി ക്രീസിൽ തുടർന്നിരുന്നെങ്കിൽ മിക്ക റെക്കോർഡുകളും വാരിക്കൂട്ടിയേനെ. 35 പന്തിൽ സെഞ്ച്വറിയടിച്ച ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ, ഇന്ത്യയുടെ രോഹിത് ശർമ, ചെക് റിപ്പബ്ലിക്കിന്റെ സുദേശ് വിക്രമശേഖര എന്നിവരാണ് ടി20യിൽ ഏറ്റവും കുറഞ്ഞ പന്തിൽ സെഞ്ച്വറി നേടിയവർ.
ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ബ്രാണ്ടന്‍ കിംഗിനെ ഒന്നില്‍ നില്‍ക്കേ നഷ്‌ടമായിട്ടും പിന്നീടങ്ങോട്ട് ബാറ്റിംഗ് വെടിക്കെട്ട് കാഴ്‌ചവെക്കുകയായിരുന്നു വിന്‍ഡീസ് താരങ്ങള്‍. രണ്ടാം വിക്കറ്റില്‍ കെയ്‌ല്‍ മെയേഴ്‌സും ജോണ്‍സണ്‍ ചാള്‍സും ടീം സ്കോര്‍ അനായാസം 100 കടത്തി. 10.1 ഓവറില്‍ മെയേഴ്‌സ് പുറത്താകുമ്പോള്‍ 137 റണ്‍സിലെത്തിയിരുന്നു കരീബിയന്‍ ടീം. മെയേര്‍സ് 27 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 51 അടിച്ചുകൂട്ടി. ഇതിന് ശേഷം വന്ന വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ 3 പന്തില്‍ രണ്ടുമായി കൂടാരം കയറി.
എന്നാല്‍ ഒരറ്റത്ത് അടിതുടര്‍ന്ന ജോണ്‍സണ്‍ ചാള്‍സ് 39 പന്തില്‍ സെഞ്ചുറിയിലെത്തി. 14-ാം ഓവറിലെ അവസാന പന്തിലാണ് ചാള്‍സ് മടങ്ങിയത്. മാര്‍ക്കോ യാന്‍സന്‍ പുറത്താക്കുമ്പോള്‍ 46 പന്തില്‍ 10 ഫോറും 11 സിക്‌സും സഹിതം 118 റണ്‍സ് ചാള്‍സ് നേടിയിരുന്നു. ഇതിന് ശേഷം 19 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സുമായി റോവ്മാന്‍ പവല്‍ 28 റണ്‍സെടുത്തു. പിന്നാലെ കൂറ്റനടികളുമായി അവസാന ഓവറുകള്‍ ത്രസിപ്പിച്ച റൊമാരിയോ ഷെഫേര്‍ഡ് 18 പന്തില്‍ 1 ഫോറും 4 സിക്‌സും സഹിതം 41* ഉം ഒഡീന്‍ സ്‌മിത്ത് 5 പന്തില്‍ ഒരു സിക്‌സോടെ 11* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.
ക്വിന്‍റണ്‍ ഡികോക്കിന്‍റെ ക്വിന്‍റല്‍ അടി; 258 എടുത്ത വിന്‍ഡീസിനെ മലര്‍ത്തിയടിച്ച് ദക്ഷിണാഫ്രിക്ക!