ലാംഗര്‍ ഹെഡ്മാസ്റ്ററെപ്പോലെ; കോച്ചിനെതിരെ ഓസീസ് താരങ്ങള്‍
എന്നാല്‍ നേതൃപദവിയിൽ ഉള്ളവര്‍ക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു ഇതിനോടുള്ള ലാംഗറുടെ പ്രതികരണം. കളിക്കാരുടെ ഭക്ഷണശീലങ്ങളില്‍ പോലും ഇടപെടുന്ന ലാംഗറിനെ, മൂന്ന് ഫോര്‍മാറ്റിലും പരിശീലകനായി തുടരാന്‍ അനുവദിക്കരുതെന്ന് ചില താരങ്ങള്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
സിഡ്നി: ഇന്ത്യക്കെതിരായ തോൽവിക്ക് പിന്നാലെ, ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ പുതിയ പ്രതിസന്ധി.കോച്ച് ജസ്റ്റിന്‍ ലാംഗറിനെതിരെ പരാതിയുമായി മുതിര്‍ന്ന താരങ്ങള്‍ രംഗത്തെത്തിയതായി ഓസീസ് മാധ്യമമായ സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ലാംഗര്‍ ഹെഡ് മാസ്റ്ററെ പോലെ പെരുമാറുന്നുവെന്നും താരങ്ങളെ ശകാരിക്കുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുകയാണെന്നുമാണ് കളിക്കാരുടെ ആക്ഷേപം.
എന്നാല്‍ നേതൃപദവിയിൽ ഉള്ളവര്‍ക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു ഇതിനോടുള്ള ലാംഗറുടെ പ്രതികരണം. കളിക്കാരുടെ ഭക്ഷണശീലങ്ങളില്‍ പോലും ഇടപെടുന്ന ലാംഗറിനെ, മൂന്ന് ഫോര്‍മാറ്റിലും പരിശീലകനായി തുടരാന്‍ അനുവദിക്കരുതെന്ന് ചില താരങ്ങള്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
കണക്കുകള്‍ നിരത്തി ബൗളര്‍മാര്‍ എവിടെ എപ്പോള്‍ പന്തെറിയണമെന്ന് വരെ ലാംഗര്‍ നിര്‍ദേശിക്കുന്നതും ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്‍റെ ലഞ്ച് ഇടവേളയില്‍ പോലും ഇത്തരം നിര്‍ദേശങ്ങളും കണക്കുകളും ബൗളര്‍മാരകെ സമ്മര്‍ദ്ദത്തിലാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാൽ ഒന്നര വര്‍ഷത്തെ കരാര്‍ ബാക്കിയുള്ള ലാംഗറിനെ നീക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ഇന്ത്യന്‍ പരിശീലകനായിരുന്ന അനില്‍ കുംബ്ലെക്കെതിരെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ സമാനമായ പരാതിയുമായി രംഗത്തെത്തിയിരുന്നു.
പരിശീലന കാലയളവില്‍ ഒരു വര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെ കുംബ്ലെയെ മാറ്റി കോലിയുടെ കൂടെ ആഗ്രഹപ്രകാരം രവി ശാസ്ത്രിയെ പരിശീലകനാക്കിയാണ് ബിസിസിഐ പ്രതിസന്ധി പരിഹരിച്ചത്.