നിങ്ങളെ ഒരായിരം തവണ ശപിക്കുന്നു കമ്രാന്‍, നിങ്ങള്‍ ആ വൃത്തികെട്ട വായ തുറക്കുന്നതിന് മുമ്പ് സിഖുകാരുടെ ചരിത്രം അറിയണമായിരുന്നു.
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനിടെ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിനെതിരായ വിവാദ പരാമര്‍ശത്തില്‍ പാക് മുന്‍ താരം കമ്രാന്‍ അക്മലിനെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് ഇന്ത്യൻ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഞായറാഴ്ച നടന്ന മത്സരത്തില്‍ പാക് ഇന്നിംഗ്സിലെ അവസാന ഓവര്‍ എറിയാനായി അര്‍ഷ്ദീപ് എത്തിയപ്പോഴായിരുന്നു പാക് ടെലിവിഷനിലെ ഒരു ഷോയില്‍ പങ്കെടുത്ത് കമ്രാൻ സിഖ് സമുദായത്തെ അപമാനിക്കുന്ന തരത്തിലുള്ള വിവാദ പരാമര്‍ശം നടത്തിയത്.
അവസാന ഓവര്‍ എറിയാനായി ആരാണ് വരുന്നതെന്ന് നോക്കു, ഇനി എന്തും സംഭവിക്കാം, അര്‍ഷ്ദീപ് ബൗളിംഗില്‍ താളം കണ്ടെത്താന്‍ പാടുപെടുകയാണ്, സമയം രാത്രി പന്ത്രണ്ട് മണിയുമായല്ലോ എന്നായിരുന്നു കമ്രാന്‍റെ വാക്കുകള്‍. പാക് ടെലിവിഷനിലിരുന്ന കമ്രാന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹര്‍ഭജന്‍ സിഖ് സമുദായത്തെ തന്നെ അപമാനിക്കുന്ന വാക്കുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമൂഹമാധ്യമങ്ങളില്‍ കമ്രാനെ ടാഗ് ചെയ്ത് പോസ്റ്റിട്ടത്.
ബാബർ അസമും ഷഹീന്‍ അഫ്രീദിയും പരസ്പരം കണ്ടാല്‍ മിണ്ടാറില്ല; തുറന്നു പറഞ്ഞ് മുന്‍ നായകന്‍ വസീം അക്രം
നിങ്ങളെ ഒരായിരം തവണ ശപിക്കുന്നു കമ്രാന്‍, നിങ്ങള്‍ ആ വൃത്തികെട്ട വായ തുറക്കുന്നതിന് മുമ്പ് സിഖുകാരുടെ ചരിത്രം അറിയണമായിരുന്നു. നിങ്ങളുടെ അമ്മമാരെയും സഹോദരിമാരെയും അധിനിവേശക്കാര്‍ തട്ടിക്കൊണ്ടുപോയപ്പോൾ ഞങ്ങൾ സിഖുകാരാണ് രക്ഷിച്ചത്, അപ്പോഴും സമയം രാത്രി 12 മണി തന്നെ ആയിരുന്നു. നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു... കുറച്ചെങ്കിലും കൃജ്ഞത തോന്നണ്ടേ നിങ്ങള്‍ക്ക് എന്നായിരുന്നു ഹര്‍ഭജന്‍റെ മറുപടി.
ഹര്‍ഭജൻ ടാഗ് ചെയ്തിട്ട പോസ്റ്റിന് താഴെ വൈകാതെ മാപ്പ് അപേക്ഷയുമായി കമ്രാന്‍ രംഗത്തെത്തി. സിഖുകാരെക്കുറിച്ചുള്ള തന്‍റെ പരാമര്‍ശത്തില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും എന്‍റെ വാക്കുകൾ അനുചിതവും ബഹുമാനമില്ലാത്തതുമായിരുന്നുവെന്ന് തിരിച്ചറിയുന്നുവെന്നും പറഞ്ഞ കമ്രാന്‍ ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും സിഖ് സമുദായത്തോടെ തനിക്ക് അങ്ങേയറ്റം ബഹുമാനമെയുള്ളൂവെന്നും ആത്മാര്‍ത്ഥമായും മാപ്പു പറയുന്നുവെന്നും വ്യക്തമാക്കി. പാകിസ്ഥാനെതിരെ അവസാന ഓവറില്‍ 18 റണ്‍സ് പ്രതിരോധിച്ച അര്‍ഷ്ദീപ് 11 റണ്‍സ് മാത്രമാണ് വിട്ടു കൊടുത്തത്.
