കെസിഎല്ലിന്റെ രണ്ടാം സീസൺ ഈ മാസം 21ന് ആരംഭിക്കും, തുടർന്ന് ഒക്ടോബറിൽ വനിതാ ലോകകപ്പ് മത്സരങ്ങളും കാര്യവട്ടത്ത് നടക്കും.
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ആവേശത്തിലേക്ക് ആര്‍പ്പുവിളിച്ചെത്തുകയാണ് കേരളം. കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കൂടി എത്തുന്നതോടെ ആവേശം ഇരട്ടിയാകും. ആദ്യം കെസിഎല്‍ രണ്ടാം സീസണ്‍. പിന്നാലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ്. ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഇനിയെന്ത് വേണം. ഈ മാസം 21നാണ് കെസിഎല്‍ രണ്ടാം സീസണ്‍ ആരംഭിക്കുന്നത്. സഞ്ജു സാസംണ്‍ അടക്കം കളത്തിലിറങ്ങുന്നതിനാല്‍ സൂപ്പഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല സംഘാടകര്‍.
ഓണം സീസണിലും കെസിഎല്‍ മത്സരങ്ങള്‍ ഉള്ളതിനാല്‍ അവധി ദിനങ്ങളില്‍ വന്‍ ആരാധകര്‍ എത്തും എന്നാണ് പ്രതീക്ഷ. അതിന് പിന്നാലെയാകും വനിത ഏകദിന ലോകകപ്പ് മത്സരങ്ങള്‍ കാര്യവട്ടത്തേക്ക് എത്തുന്നത്. ഹര്‍മന്‍പ്രീതും സ്മൃതി മന്ദാനയുമടക്കമുള്ള സൂപ്പര്‍ താരങ്ങളെത്തുന്ന മത്സരം ബ്ലോക് ബസ്റ്ററാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. സെമി ഫൈനല്‍ ഉള്‍പ്പെടെ അഞ്ച് മത്സരങ്ങള്‍ കാര്യവട്ടത്ത് നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 26ന് ഇന്ത്യ ഇവിടെ ബംഗ്ലാദേശിലെ നേരിടും.
ഒക്ടോബര്‍ മൂന്നിന് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക മത്സരവും കാര്യവട്ടത്ത് ഉണ്ടാകും. ആതിഥേയരായ ഇന്ത്യ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. രണ്ടാം സെമി ഫൈനലില്‍ ഇന്ത്യയാണ് എത്തുന്നത് എങ്കില്‍ ഗ്യാലറികളില്‍ ആവേശം നിറയും എന്നുറപ്പാണ്. ലോകകപ്പിന് മുന്നോടിയായി കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ഏകദിന പരമ്പരയുണ്ട്. ക്യാപ്റ്റന്‍ ഹര്‍മന്‍ ട്രീറ്റ് ഓപ്പണര്‍ സ്മൃതി മന്ദാന എന്നിവ അടങ്ങുന്ന ടീം വന്‍ ഫോമിലാണ്. മലയാളി താരങ്ങളില്‍ ആരെങ്കിലും ടീമില്‍ ഇടം നേടുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍.
സെപ്റ്റംബര്‍ 30 മുതലാണ് വനിതാ ഏകദിന ലോകകപ്പ് തുടങ്ങുന്നത്. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങള്‍.വനിത ലോകകപ്പില്‍ കന്നി കിരീടം സ്വന്തമാക്കാന്‍ ഉറച്ചാണ് ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ടൂര്‍ണമെന്റിന് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 30ന് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് ബെഗംളൂരു ആയിരുന്നു വേദിയാവേണ്ടിയിരുന്നത്. കര്‍ണാകട സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ചിന്നസ്വാമി സ്റ്റേഡിയം വലിയ മത്സരങ്ങള്‍ക്ക് സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെ ഉദ്ഘാടന ചടങ്ങുകള്‍ അടക്കം മറ്റ് വേദികളിലേക്ക് മാറ്റാന്‍ ബിസിസിഐ നിര്‍ബന്ധിതരായി.

