ഐപിഎൽ പോലുള്ള ടൂർണമെന്റുകളിൽ ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ, വിധിനിർണ്ണയത്തിൽ കൃത്യത വർദ്ധിപ്പിക്കുകയും സ്റ്റാർ സ്‌പോർട്‌സിലെയും ഹോട്ട്സ്റ്റാറിലെയും തത്സമയ സംപ്രേഷണ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ വിധിനിര്‍ണ്ണയവും തത്സമയ സംപ്രേഷണവും അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഇതിനായി ഈ സീസണ്‍ മുതല്‍ അത്യാധുനിക 'ഹോക് ഐ' ബോള്‍ ട്രാക്കിങ് സംവിധാനവും ഡിആര്‍എസും ഏര്‍പ്പെടുത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ കരാറൊപ്പിട്ടു. ഐപിഎല്ലിലും അന്താരാഷ്ട്ര മത്സരങ്ങളിലും ഉപയോഗിക്കുന്ന നവീന സാങ്കേതികവിദ്യയാണ് ഇത്തവണ കെസിഎല്ലിലും എത്തുന്നത്.

കഴിഞ്ഞ സീസണില്‍ പ്രാദേശിക ലീഗ് തലത്തിലുള്ള ബോള്‍ ട്രാക്കിങ് സംവിധാനമായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍, ഇത്തവണ കൂടുതല്‍ കൃത്യത ഉറപ്പാക്കാന്‍ ഹൈ-ടെക് സംവിധാനങ്ങളിലേക്ക് മാറുന്നതിന്റെ ഭാ?ഗമായാണ് ഹോക് ഐ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതിനായി തത്സമയ സംപ്രേഷണ ക്യാമറകള്‍ക്ക് പുറമേ 6 മുതല്‍ 10 വരെ പ്രത്യേക ക്യാമറകള്‍ സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. ഇതിലൂടെ ബോള്‍ ട്രാക്കിങ്, അള്‍ട്രാ എഡ്ജ് സാങ്കേതികവിദ്യ, കൃത്യമായ എല്‍ബിഡബ്ല്യു-റണ്‍ഔട്ട് റീപ്ലേകള്‍ എന്നിവ സാധ്യമാകും.

പുതിയ സംവിധാനം എത്തുന്നതോടെ വേഗമേറിയതും കൃത്യതയാര്‍ന്നതുമായ വിധിനിര്‍ണ്ണയം സാധ്യമാകും. ഹോക് ഐ ടെക്‌നോളജിയോടൊപ്പം തത്സമയ സംപ്രേഷണം കൂടുതല്‍ ആവേശകരമാക്കാന്‍ വിപുലമായ 'ബ്രോഡ്കാസ്റ്റ് എന്‍ഹാന്‍സ്‌മെന്റ് ടൂളുകളും' ലഭ്യമാക്കും. ഇത് പ്രേക്ഷകര്‍ക്ക് മുന്‍പെങ്ങുമില്ലാത്തവിധം മികച്ച കാഴ്ചാനുഭവം ലഭ്യമാക്കും. പന്തിന്റെ ഗതിയും ബാറ്റര്‍മാരുടെ ചലനങ്ങളും വ്യക്തമായി വിശകലനം ചെയ്യുന്ന സ്‌പോട്ട് റീപ്ലേകള്‍, കളിക്കാര്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന മേഖലകള്‍, സിക്‌സറുകളുടെ ദൂരം തുടങ്ങിയവയും ഇതിലൂടെ സംപ്രേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയും.

ലോകമെമ്പാടുമുള്ള ട്വന്റി-20 ഫ്രാഞ്ചൈസി ലീഗുകളില്‍ പരീക്ഷിച്ച് വിജയിച്ച ഈ സംവിധാനങ്ങള്‍ കെസിഎല്ലിന്റെ ദൃശ്യാനുഭവം മാറ്റിമറിക്കും.ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്കും വൈകിട്ട് 6.45നുമാണ് മത്സരങ്ങള്‍ നടക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി+ ഹോട്ട്സ്റ്റാറിലൂടെയും മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും.

YouTube video player