രഞ്ജി ട്രോഫിയില്‍ ഛണ്ഡിഗഢിനെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തില്‍ രണ്ടിന് 95 എന്ന നിലയിലായിരുന്ന കേരളം 139 റണ്‍സിന് എല്ലാവരും പുറത്തായി. 

തിരുവനന്തപുരം: രഞ്ജി ട്രോഫിയിയില്‍ ചണ്ഡിഗഢിനെതിരായ മത്സരത്തില്‍ കേരളം 139 റണ്‍സിന് എല്ലാവരും പുറത്ത്. മംഗലപുരം, കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തെ നാല് വിക്കറ്റ് നേടിയ നിഷുങ്ക് ബിര്‍ള, മൂന്ന് പേരെ പുറത്താക്കിയ രോഹിത് ദണ്ഡെ എന്നിവരാണ് തകര്‍ത്തത്. 49 റണ്‍സെടുത്ത ബാബാ അപരാജിതാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. സച്ചിന്‍ ബേബി 41 റണ്‍സെടുത്തു. ആകര്‍ഷ് (14), സല്‍മാന്‍ നിസാര്‍ (പുറത്താവാതെ 13) എന്നിവരാണ് രണ്ടക്കം രണ്ട മറ്റുതാരങ്ങള്‍.

രണ്ടിന് 87 എന്ന നിലയിലായിരുന്നു കേരളം. ആ സമയത്ത് ക്രീസിലുണ്ടായിരുന്ന സച്ചിന്‍ - അപരാജിത് സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഒരു ഘട്ടത്തില്‍ രണ്ടിന് 95 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു കേരളം. എന്നാല്‍ എട്ട് വിക്കറ്റുകള്‍ 44 റണ്‍സിനിടെ കേരളത്തിന് നഷ്ടമായി. രണ്ടാം സെഷനില്‍ സച്ചിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. തുടര്‍ന്നെത്തിയ വിഷ്ണു വിനോദ് റണ്‍സെടുക്കാതെ മടങ്ങി. ഇതിനിടെ അപരാജിതും കൂടാരം കയറി. പിന്നീട് വന്ന മുഹമ്മദ് അസറുദ്ദീന്‍ (4), അങ്കിത് ശര്‍മ (1), ശ്രീഹരി നായര്‍ (0), ഏദന്‍ ആപ്പിള്‍ ടോം (0), നിധീഷ് എം ഡി (1) എന്നിവര്‍ പൊരുതാന്‍ പോലും നില്‍ക്കാതെ മടങ്ങുകയായിരുന്നു. സല്‍മാന്‍ പുറത്താവാതെ നിന്നു. ആദ്യ സെഷനില്‍ ഓപ്പണര്‍മാരായ ആകര്‍ഷ് (14), അഭിഷേക് നായര്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസറുദ്ദീന്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് സമനിലകള്‍ മാത്രമുള്ള കേരളത്തെ സംബന്ധിച്ച് ടൂര്‍ണമെന്റില്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ വിജയം മാത്രം ലക്ഷ്യമിട്ടാകും കേരളം കളിക്കാനിറങ്ങുക.

കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരളം നാളെ കളത്തിലിറങ്ങുന്നത്. അഹമ്മദ് ഇമ്രാന്‍, അഭിജിത് പ്രവീണ്‍ എന്നിവര്‍ക്ക് പകരം അഭിഷേക് പി. നായരെയും വി. അജിത്തിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ചണ്ഡിഗഢ്. ഈ സീസണിലെ പ്രാഥമിക റൗണ്ടില്‍ കേരളത്തിന്റെ അവസാന ഹോം മത്സരം കൂടിയാണിത്. ഇതിനുശേഷം ഗോവയ്ക്കെതിരെയുള്ള മത്സരം ഗോവയുടെ തട്ടകത്തിലാണ് നടക്കുക.

കേരള സക്വാഡ്: മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ജെ. നായര്‍, രോഹന്‍ എസ്. കുന്നുമ്മല്‍, സച്ചിന്‍ ബേബി, ആകര്‍ഷ് എ. കൃഷ്ണമൂര്‍ത്തി, സല്‍മാന്‍ നിസാര്‍, ബാബ അപരാജിത്, അജിത് വി., അഭിഷേക് പി. നായര്‍, നിധീഷ് എം.ഡി., ഏദന്‍ ആപ്പിള്‍ ടോം, ആസിഫ് കെ.എം., അങ്കിത് ശര്‍മ്മ, ശ്രീഹരി എസ്. നായര്‍, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍).

YouTube video player