കേരള കോളേജ് പ്രീമിയർ ലീഗ്: തേവര സേക്രഡ് ഹാർട്ട് കോളേജിന് കിരീടം
ഏഷ്യാനെറ്റ് ന്യൂസ്- എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം തേവര സേക്രഡ് ഹാർട്ട് കോളേജിന്.
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്- എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം തേവര സേക്രഡ് ഹാർട്ട് കോളേജിന്. ഫൈനലിൽ കോട്ടയം സിഎംഎസ് കോളേജിനെ 51 റൺസിന് തോൽപ്പിച്ചു. 87 റൺസെടുത്ത അമൽ പി രാജീവിന്‍റെയും 59 റൺസെടുത്ത അർജുന്‍റെയും പോരാട്ടമാണ് സേക്രഡ് ഹാർട്ടിനെ 176 റൺസിലെത്തിച്ചത്. അവസാന പന്ത് വരെ നീണ്ടുനിന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 132 റൺസ് വാരിക്കൂട്ടി.
സി എം എസ് ബൗളർമാർക്ക് കാര്യമായൊന്നു ചെയ്യാനായതുമില്ല. കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ഫ്ലെഡ് ലൈറ്റിന് കീഴ്ൽ മറുപടി ബാറ്റിംഗിനിറങ്ങിയ സി എം എസിന് തൊട്ടതെല്ലാം പിഴച്ചു. സൂപ്പർ സിക്സിൽ സെഞ്ച്വറി നേടിയ ആകാശ് റൺസെടുക്കും മുമ്പ് പുറത്ത്. പ്രതീക്ഷയായിരുന്ന രഞ്ജി താരം സിജോമോൻ നാലിന് പുറത്ത്. നാല് വിക്കറ്റ് നേടിയ ഫെബിൻ ആൽബർട്ടിന്റെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയതോടെ സിഎംഎസ് ഇന്നിംഗ്സ് 125 റൺസിൽ അവസാനിച്ചു.
മുൻ ഇന്ത്യൻ താരം ടിനു യോഹന്നാൻ പ്രീമിയർ ലീഗ് ട്രോഫി സമ്മാനിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം ജി രാധാകൃഷ്ണൻ,എയർ ഇന്ത്യാ എക്സ്പ്രസ് ചീഫ് ഓഫ് എഞ്ചിനിയറിംഗ് അനിൽകുമാർ ജെയ്ൻ, ഒപ്പം കെസിഎ ഭാരവാഹികളും മറ്റ് പുരസ്കാരങ്ങൾ സമ്മാനിച്ചു. 48 കോളേജുകളിൽ നിന്നായി 700 ലധികം വിദ്യാർഥികളാണ് ടൂർണമെന്‍റില്‍ പങ്കെടുത്തത്. കെസിഎയുടേയും സ്പോർട്സ് എക്സോട്ടിക്കയുടേയും സഹകരണത്തോടെയാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചത്.