ജമ്മു കശ്മീരുമായുള്ള ത്രിദിന പരിശീലന മത്സരം സമനിലയില്‍ പിരിഞ്ഞു. ആദ്യ ഇന്നിംഗ്‌സില്‍ 77 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളത്തിനായി സച്ചിന്‍ ബേബി അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍, അഖിന്‍ സത്താര്‍ രണ്ട് ഇന്നിംഗ്‌സുകളിലുമായി ആറ് വിക്കറ്റുകള്‍ വീഴ്ത്തി.

ശ്രീനഗര്‍: കേരളവും ജമ്മു കശ്മീരും തമ്മിലുള്ള ത്രിദിന പരിശീലന മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ കശ്മീര്‍ ഒന്‍പത് വിക്കറ്റിന് 114 റണ്‍സെടുത്ത് നില്‍ക്കെ കളി അവസാനിപ്പിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 192 റണ്‍സിന് ഓള്‍ഔട്ടായ കേരളം 77 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. കേരളത്തിനു വേണ്ടി സച്ചിന്‍ ബേബി അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍ അഖിന്‍ സത്താര്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി ആറ് വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കശ്മീര്‍ ഒന്നാം ഇന്നിങ്‌സില്‍ 269 റണ്‍സാണ് നേടിയത്. 90 റണ്‍സെടുത്ത കവല്‍പ്രീത് സിങ്ങും 51 റണ്‍സെടുത്ത മുസൈഫ് അജാസുമാണ് കശ്മീരിനു വേണ്ടി ആദ്യ ഇന്നിങ്‌സില്‍ തിളങ്ങിയത്. കേരളത്തിനു വേണ്ടി അഭിജിത് പ്രവീണ്‍ നാലും അഖിന്‍ സത്താര്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനു വേണ്ടി 53 റണ്‍സെടുത്ത സച്ചിന്‍ ബേബി മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. അഭിഷേക് നായര്‍ 31-ഉം മുഹമ്മദ് അസറുദ്ദീന്‍ 29-ഉം വിഷ്ണു വിനോദ് 28-ഉം റണ്‍സെടുത്തു. ആറ് വിക്കറ്റിന് 190 റണ്‍സെന്ന നിലയിലായിരുന്ന കേരളം, വാലറ്റം തകര്‍ന്നടിഞ്ഞതോടെ 192 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. കശ്മീരിനു വേണ്ടി ഉമര്‍ നസീര്‍ നാലും സുനില്‍ കുമാര്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ കശ്മീര്‍ നിരയില്‍ ആര്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. 33 റണ്‍സെടുത്ത ക്യാപ്റ്റന്‍ പരസ് ദോഗ്രയാണ് കശ്മീരിന്റെ ടോപ് സ്‌കോറര്‍. കേരളത്തിനു വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ അഖിന്‍ സത്താര്‍ മൂന്നും ഇബ്‌നുള്‍ അഫ്താബും അനുരാജും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

YouTube video player