രഞ്ജി ട്രോഫിയില്‍ കേരളത്തിന് വീണ്ടും തോല്‍വി. ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് കേരലം ഏറ്റുവാങ്ങിയത്. സ്‌കോര്‍: കേരളം 164 & 218, ഹൈദരാബാദ് 228 & 155/4.

ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ കേരളത്തിന് വീണ്ടും തോല്‍വി. ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് കേരലം ഏറ്റുവാങ്ങിയത്. സ്‌കോര്‍: കേരളം 164 & 218, ഹൈദരാബാദ് 228 & 155/4. രഞ്ജിയില്‍ കേരളത്തിന്റെ മൂന്നാം തോല്‍വിയാണ്. നാല് മത്സരങ്ങളില്‍ മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് കേരളത്തിന്റെ സമ്പാദ്യം.

154 റണ്‍സിന്റെ ലീഡ് മാത്രമാണ് കേരളം നേടിയിരുന്നത്. വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഹൈദരാബാദ് അനായാസം ജയിച്ചുകയറുകയായിരുന്നു. തന്‍മയ് അഗര്‍വാള്‍ (32), അക്ഷത് ഷെട്ടി (32), മല്ലികാര്‍ജുന്‍ (38), ജാവിദ് അലി (2) എന്നിവരുടെ വിക്കറ്റുകലാണ് ഹൈദരാബാദിന് നഷ്ടമായത്. ഹിമാലയ് അഗര്‍വാള്‍ (34), രവി തേജ (6) എന്നിവര്‍ പുറത്താവാതെ നിന്നു. ജലജ് സക്‌സേന, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

നാലാംദിനം ബാറ്റിങ് ആരംഭിച്ച കേരളം 218ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴിന് 207 എന്ന നിലയിലായിരുന്നു കേരളം. 11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ കേരളത്തിന് ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി. 30 റണ്‍സ് നേടിയ അക്ഷയ് ചന്ദ്രനാണ് വാലറ്റത്ത് പിടിച്ചുനിന്നത്.

ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി കിരണ്‍, മെഹ്ദി ഹസന്‍, സാകേത് സൈറാം എന്നിവര്‍ രണ്ടും രവി തേജ ഒരു വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്സില്‍ കേരളത്തിന്റെ 164നെതിരെ ഹൈദരാബാദ് 228 റണ്‍സാണ് നേടിയത്. 64 റണ്‍സിന്റെ ലീഡ് അവര്‍ക്കുണ്ടായിരുന്നു. കേളത്തിനായി സന്ദീപ് വാര്യര്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു. ബേസില്‍ തമ്പിക്ക് മൂന്ന് വിക്കറ്റുണ്ടായിരുന്നു.