Asianet News MalayalamAsianet News Malayalam

വിജയ് ഹസാരെ: ഗ്രൂപ്പില്‍ ഒന്നാമെത്തിയിട്ടും കേരളത്തില്‍ ക്വാര്‍ട്ടര്‍ യോഗ്യതയില്ല! പകരം മുംബൈ, കാരണമറിയാം

രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളാണുള്ളത്. മറ്റൊരു മത്സരത്തില്‍ ബംഗാള്‍, ഗുജറാത്തിനെ നേരിടും. പ്രീ ക്വാര്‍ട്ടറില്‍ കേരളം ജയിച്ചാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജസ്ഥാനെയാണ് സഞ്ജുവും സംഘവും നേരിടുക.

kerala set to face maharashtra in vijay hazare pre quarter final
Author
First Published Dec 5, 2023, 7:05 PM IST

മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തിട്ടും പ്രീ ക്വാര്‍ട്ടര്‍ ഫൈനലിക്ക് നേരിട്ട് യോഗ്യത നേടാന്‍ കേരളത്തിനായില്ല. അതേസമയം, രണ്ടാം സ്ഥാനക്കാരായ മുംബൈ നേരിട്ട് ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പില്‍ നേര്‍ക്കുനേര്‍ പോരില്‍ കേരളം മുംബൈയോട് പരാജയപ്പെട്ടിരുന്നു. അതുതന്നെയാണ് മുംബൈക്ക് ഗുണം ചെയ്തത്.  ഗ്രൂപ്പില്‍ ഇരുവര്‍ക്കും 20 പോയിന്റ് വീതമാണുള്ളത്. മാത്രമല്ല, നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ കേരളമായിരുന്നു മുന്നില്‍. എന്നാല്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആരാണ് ജയിച്ചതെന്ന് നോക്കിയാണ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയവരെ തിരഞ്ഞെടുത്തത്. കേരളം ഇനി  പ്രീ ക്വാര്‍ട്ടര്‍ മത്സരം കളിക്കണം. മഹാരാഷ്ട്രയെയാണ് കേരളം നേരിടുക. ഈ മാസം ഒമ്പതിനാണ് മത്സരം. 

രണ്ട് പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളാണുള്ളത്. മറ്റൊരു മത്സരത്തില്‍ ബംഗാള്‍, ഗുജറാത്തിനെ നേരിടും. പ്രീ ക്വാര്‍ട്ടറില്‍ കേരളം ജയിച്ചാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജസ്ഥാനെയാണ് സഞ്ജുവും സംഘവും നേരിടുക. പ്രീ ക്വാര്‍ട്ടര്‍ ഒന്നിലെ വിജയികള്‍ ഹരിയാനക്കെതിരെ കളിക്കും. മറ്റൊരു ക്വാര്‍ട്ടറില്‍ മുംബൈ, തമിഴ്‌നാടിനെ നേരിടും. കര്‍ണാടകയ്ക്ക് വിദര്‍ഭയാണ് എതിരാളി. അഞ്ച് ഗ്രൂപ്പിലേയും മികച്ച രണ്ടാം സ്ഥാനക്കാരായിട്ടാണ് കര്‍ണാടക നേരിട്ട് ക്വാര്‍ട്ടറിലെത്തിയത്. ഒരു മത്സരം മാത്രം തോറ്റ അവര്‍ക്ക് 24 പോയിന്റുണ്ട്.

ഗ്രൂപ്പ് എയില്‍ അവസാന മത്സരത്തില്‍ കേരളം, റെയില്‍വേസിനോട് പരാജയപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (139 പന്തില്‍ 128) സെഞ്ചുറി നേടിയിട്ടും റെയില്‍വേസിനെതിരെ കേരളം 18 റണ്‍സിന് തോല്‍ക്കുകയായിരുന്നു. ചിക്കനഹള്ളി, കിനി സ്‌പോര്‍ട്‌സ് അറീന ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തി റെയില്‍വേസ് 256 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സഹാബ് യുവരാജ് സിംഗിന്റെ (136 പന്തില്‍ പുറത്താവാതെ 121) സെഞ്ചുറിയാണ് റെയില്‍വേസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ കേരളത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുക്കാനാണ് സാധിച്ചത്. സഞ്ജുവിന് പുറമെ ശ്രേയസ് ഗോപാല്‍ (53) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് മത്സരങ്ങളും പൂര്‍ത്തിയാക്കിയ കേരളം അഞ്ച് ജയത്തോടെ 20 പോയിന്റുമായി ഒന്നാമതാണ്. 

മോശം തുടക്കമായിരുന്നു കേരളത്തിന്. 59 റണ്‍സെടുക്കുന്നതിനിടെ ടീമിന് നാല് വിക്കറ്റുകള്‍ നഷ്ടമായി. രോഹന്‍ കുന്നുമ്മല്‍ (0), സച്ചിന്‍ ബേബി (9), സല്‍മാന്‍ നിസാര്‍ (2) എന്നിവര്‍ക്ക് രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല. കൃഷ്ണ പ്രസാദ് (29) മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. ഹിമാന്‍ഷു റാണ രണ്ട് വിക്കറ്റ് വീഴ്ത്തി. പിന്നാലെയാണ് സഞ്ജു - ശ്രേയസ് സഖ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരുവരും 138 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 

എന്നാല്‍ നിര്‍ണായക സമയത്ത് ശ്രേയസ് മടങ്ങി. 63 പന്തുകള്‍ നേരിട്ട താരം അഞ്ച് ബൗണ്ടറികള്‍ നേടി. പിന്നീടെത്തിയ അബ്ദുള്‍ ബാസിത് (0), അഖില്‍ സ്‌കറിയ (0) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ മുഴുവന്‍ പ്രതീക്ഷ സഞ്ജുവിലായി. അവസാന രണ്ട് ഓവറില്‍ 45 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 25 റണ്‍സാണ് നേടാന്‍ സാധിച്ചത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ സഞ്ജു പുറത്തായി. ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ബേസില്‍ തമ്പി (7), വൈശാഖ് ചന്ദ്രന്‍ (1) പുറത്താവാതെ നിന്നു.

നയം വ്യക്തമാക്കി സഞ്ജു! വിജയ് ഹസാരെയിലെ വീരോചിത സെഞ്ചുറിക്ക് പിന്നാലെ താരത്തെ വാഴ്ത്തി ക്രിക്കറ്റ് ലോകം

Latest Videos
Follow Us:
Download App:
  • android
  • ios