മധ്യപ്രദേശിനെതിരെ ഏഴ് റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളത്തിന് കളി സമനിലയാക്കിയാല്‍ മൂന്ന് പോയന്‍റ് സ്വന്തമാക്കാനാവും.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് കൂട്ടത്തകര്‍ച്ച. 363 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം 28-1 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ കേരളം ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയിലാണ്. 26 റണ്‍സോടെ മുഹമ്മദ് അസറുദ്ദീനും 16 റണ്‍സോടെ ജലജ് സക്സേനയും ക്രീസില്‍. അഞ്ച് വിക്കറ്റ് മാത്രം ശേഷിക്കെ മധ്യപ്രദേശ് സ്കോറിന് 275 റണ്‍സ് പിന്നിലാണ് കേരളം.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയിൽ നാലാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് രോഹന്‍ കുന്നമ്മലിന്‍റെയും(8), ഷോണ്‍ റോജറിന്‍റെയും(1) വിക്കറ്റുകളാണ് നാലാം ദിനം തുടക്കത്തിലെ നഷ്ടമായത്. അക്ഷയ് ചന്ദ്രന്‍റെ (24) വിക്കറ്റ് കേരളത്തിന് ഇന്നലെ നഷ്ടമായിരുന്നു. നാലാം ദിനം ഷോണ്‍ റോജറുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. 11 പന്തില്‍ ഒരു റണ്ണെടുത്ത ഷോണ്‍ റോജറെ കുല്‍ദീപ് സെന്നിന്‍റെ പന്തില്‍ ഹിമാന്‍ഷു മന്ത്രി ക്യാച്ചെടുത്ത് പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ രോഹന്‍ കുന്നുമ്മല്ലിനെ(8) ആര്യന്‍ പാണ്ഡെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ 33-1ല്‍ നിന്ന് കേരളം 33-3ലേക്ക് വീണു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. 14 പന്ത് നേരിട്ട സച്ചിന്‍ കുല്‍ദീപ് സെന്നിന്‍റെ പന്തില്‍ ഹിമാന്‍ഷു മന്ത്രിക്ക് ക്യാച്ച് നല്‍കി മടങ്ങി. ടീം സ്കോര്‍ 50 കടക്കുന്നതിന് മുമ്പെ സല്‍മാന്‍ നിസാറിനെ കാര്‍ത്തികേയ സിംഗ് പുറത്താക്കിയതോടെ കേരളം 47-5ലേക്ക് കൂപ്പുകുത്തി. പിന്നീട് ജലജ് സക്സേനയും മുഹമ്മദ് അസറുദ്ദീനും ചേര്‍ന്നാണ് കേരളത്തെ 50 കടത്തിയത്.

റണ്ണൗട്ടാക്കിയതും പുരാന്‍, തിരിച്ചുവിളിച്ചതും പുരാന്‍, ടോം കറനെ റണ്ണൗട്ടാക്കിയശേഷം നാടകീയമായി തിരിച്ചുവിളിച്ചു

മധ്യപ്രദേശിനെതിരെ ഏഴ് റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളത്തിന് കളി സമനിലയാക്കിയാല്‍ മൂന്ന് പോയന്‍റ് സ്വന്തമാക്കാനാവും. തോറ്റാല്‍ കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേല്‍ക്കും. കേരളം ഉള്‍പ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് സിയില്‍ ഇന്നലെ പ‍ഞ്ചാബിനെതിരെ കൂറ്റൻ ജയവുമായി കര്‍ണാടക 19 പോയന്‍റുമായി കേരളത്തെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറിയിരുന്നു. കേരളത്തിന് 18 പോയന്‍റാണുള്ളത്. മധ്യപ്രദേശിനെതിരെ സമനില നേടിയാല്‍ മൂന്ന് പോയന്‍റുമായി കേരളത്തിന് കര്‍ണാടകയെ മറികടന്ന് രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാം.

ഒന്നാം സ്ഥാനത്തുള്ള ഹരിയാനയാകട്ടെ ബംഗാളിനെ തകര്‍ത്ത് 26 പോയന്‍റുമായി ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയും ചെയ്തു. എലൈറ്റ് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കര്‍ണാടകക്ക് ഹരിയാനയാണ് എതിരാളികള്‍. കേരളത്തിന് താരതമ്യേന ദുര്‍ബലരായ ബിഹാറിനെയാണ് അവസാന മത്സരത്തില്‍ നേരിടേണ്ടത്. തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലാണ് കേരളത്തിന്‍റെ അവസാന മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക