ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗോവയ്‌ക്കെതിരെ കേരളത്തിന് 19 റൺസിന് തകർപ്പൻ വിജയം. മഴയെ തുടർന്ന് വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 158 റൺസുമായി പുറത്താകാതെ നിന്ന മുഹമ്മദ് അസറുദ്ദീന്റെ സെഞ്ച്വറിയാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗോവയ്‌ക്കെതിരെ ഉജ്ജ്വല വിജയവുമായി കേരളം. 19 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഗോവ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 46 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സെടുത്ത് നില്‍ക്കെ മഴയെ തുടര്‍ന്ന് കളി തടസ്സപ്പെടുകയായിരുന്നു. തുടര്‍ന്ന് വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിച്ചു. സെഞ്ച്വറിയുമായി കേരളത്തിന് വിജയം ഒരുക്കിയ മൊഹമ്മദ് അസറുദ്ദീനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ആദ്യം ബാറ്റ് ചെയ്ത ഗോവയ്ക്ക് ബാറ്റര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണര്‍ വീര്‍ യാദവ് 15 റണ്‍സെടുത്ത് പുറത്തായെങ്കിലും മന്ഥന്‍ ഖുട്കറും അഭിനവ് തേജ് റാണയും ചേര്‍ന്ന് 96 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മന്ഥന്‍ 44 റണ്‍സെടുത്ത് പുറത്തായി. സെഞ്ച്വറിയുമായി ബാറ്റിങ് തുടര്‍ന്ന അഭിനവ് 115 പന്തുകളില്‍ 134 റണ്‍സെടുത്തു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ദീപ് രാജ് ഗാവൊങ്കറുടെയും മോഹിത് റെഡ്കറുടെയും വെടിക്കെട്ട് ഇന്നിങ്‌സുകളാണ് ഗോവയുടെ സ്‌കോര്‍ 375ല്‍ എത്തിച്ചത്. ദീപ് രാജ് 28 പന്തുകളില്‍ 50ഉം മോഹിത് 30 പന്തുകളില്‍ 59ഉം റണ്‍സെടുത്തു. കേരളത്തിന് വേണ്ടി ഫാനൂസ് ഫായിസും ഷോണ്‍ റോജറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് മുഹമ്മദ് അസറുദ്ദീന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് കരുത്തായത്. തുടക്കത്തില്‍ തന്നെ രോഹന്‍ കുന്നുമ്മലിനെ നഷ്ടമായെങ്കിലും അസറുദ്ദീനും കൃഷ്ണപ്രസാദും ചേര്‍ന്ന് 83 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കൃഷ്ണപ്രസാദ് 66 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന അസറുദ്ദീന്‍ കേരളത്തിന് വിജയം ഒരുക്കി.
117 പന്തുകളില്‍ ഏഴ് ഫോറും പത്ത് സിക്‌സുമടക്കം 158 റണ്‍സുമായി അസറുദ്ദീന്‍ പുറത്താകാതെ നിന്നു. അഹമ്മദ് ഇമ്രാന്‍ 23ഉം ഷോണ്‍ റോജര്‍ 31ഉം സല്‍മാന്‍ നിസാര്‍ 22ഉം അഭിഷേക് 27ഉം റണ്‍സെടുത്തു. ഗോവയ്ക്ക് വേണ്ടി കൗശിക്, ദര്‍ശന്‍ മിസാല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

