ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിനെക്കുറിച്ച് വെളിപ്പെടുത്തലുമായി കെ എല്‍ രാഹുല്‍. 

വഡോദര: പരിക്കുമായി കളിച്ചാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരം പൂര്‍ത്തിയാക്കിയത്. വഡോദരയില്‍ നടന്ന മത്സരത്തില്‍ താരത്തിന് ഇടുപ്പ് വേദന അനുഭവപ്പെടുകയായിരുന്നു. സുന്ദറിന് പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും. സുന്ദറിന് പരിക്കേറ്റിട്ടുണ്ടെന്നും സ്‌കാനിങ്ങിന് വിധേയനാക്കുമെന്നും മത്സരശേഷം നായകന്‍ ശുഭ്മന്‍ ഗില്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോള്‍ സുന്ദറിന്റെ പരിക്കിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍.

രാഹുലിന്റെ വാക്കുകള്‍... ''സുന്ദറിന് ഓടാന്‍ കഴിയില്ലെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തിന് ചെറിയൊരു പരിക്കുണ്ടെന്ന് മാത്രമാണ് ഞാന്‍ മനസിലാക്കിയത്. എന്നാല്‍ അതിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. സുന്ദര്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. വാഷിങ്ടണ്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു, തന്റെ ജോലി ചെയ്തു. വാഷിങ്ടണ്‍ ക്രീസിലെത്തുമ്പോള്‍ ഒരു പന്തില്‍ ഒരു റണ്‍ എന്ന നിലയിലായിരുന്നു ഞങ്ങള്‍ പോയിക്കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ അനാവശ്യമായ റിസ്‌കുകള്‍ എടുക്കേണ്ട ആവശ്യമില്ലായിരുന്നു.'' രാഹുല്‍ പറഞ്ഞു.

മത്സരത്തില്‍ അഞ്ച് ഓവര്‍ പന്തെറിഞ്ഞ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച സുന്ദര്‍ ഗ്രൗണ്ട് വിടുകയായിരുന്നു. പിന്നാലെ റിഷഭ് പന്തിന് പകരം ടീമിലെത്തിയ ധ്രുവ് ജുറേല്‍ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി.

ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വിരാട് കോലി (93), ക്യാപ്റ്റന്‍ ശുഭ്മാന്‍ ?ഗില്‍ (56) എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലും ശ്രേയസ് അയ്യര്‍ (49), കെ.എല്‍. രാഹുല്‍ (29 നോട്ടൗട്ട്), ഹര്‍ഷിത് റാണ (29), രോഹിത് ശര്‍മ (26) എന്നിവരുടെ മികവിലുമായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍- ന്യൂസിലന്‍ഡ് 50 ഓവറില്‍ എട്ടിന് 300, ഇന്ത്യ 49 ഓവറില്‍ ആറിന് 306.

YouTube video player