ശുഭ്‌മാന്‍ ഗില്‍, രോഹിത് ശര്‍മ്മ, വിരാട് കോലി എന്നിവര്‍ക്ക് പിന്നാലെ നാലാം നമ്പറിലേക്ക് ശ്രേയസ് അയ്യര്‍ തിരിച്ചെത്താന്‍ തയ്യാറെടുക്കുകയാണ്

മുംബൈ: ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കളിക്കും എന്ന പ്രതീക്ഷയിലാണ് ഏവരും. എന്നാല്‍ പരിക്ക് മാറി ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ച കെ എല്‍ രാഹുല്‍ ടീം സാധ്യതകളില്‍ സഞ്ജുവിന് കനത്ത ഭീഷണിയാണ്. ലോകകപ്പില്‍ രാഹുലായിരിക്കും ടീം ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍ എന്നാണ് ഇന്‍സൈഡ് സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. ഇതോടെ ബാക്ക് വിക്കറ്റ് കീപ്പര്‍ ബാറ്ററായി ആണ് സഞ്ജു സാംസണിനെ പരിഗണിക്കുക. 

ശുഭ്‌മാന്‍ ഗില്‍, രോഹിത് ശര്‍മ്മ, വിരാട് കോലി എന്നിവര്‍ക്ക് പിന്നാലെ ബാറ്റിംഗ് ക്രമത്തില്‍ നാലാം നമ്പറിലേക്ക് ശ്രേയസ് അയ്യര്‍ തിരിച്ചെത്താന്‍ തയ്യാറെടുക്കുകയാണ്. അയ്യര്‍ തിരിച്ചുവരുന്നതോടെ സൂര്യകുമാര്‍ യാദവിന്‍റെ ലോകകപ്പ് സാധ്യത മങ്ങുന്നു. ഇതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ എല്‍ രാഹുലിനെയാണ് ടീം കണക്കാക്കുന്നത്. രാഹുലിനെ കീപ്പറാക്കിയാല്‍ ഒരു അധിക ബാറ്ററേയോ ബൗളറേയോ കളിപ്പിക്കാം. ബിസിസിഐ നല്‍കുന്ന സൂചനകള്‍ അനുസരിച്ച് ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരിലൊരാളെ ബാക്ക് അപ് വിക്കറ്റ് കീപ്പറായി ടീമിലുള്‍പ്പെടുത്തും. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകളിലെ പ്രകടനം സഞ്ജുവിന് നിര്‍ണായകമാകും. ആരെയാണ് അധിക വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് പുതിയ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ കോച്ച് രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മ്മയുമായും ചര്‍ച്ച ചെയ്യും. 

ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് പദ്ധതികള്‍ തയ്യാറാക്കുന്നതിന്‍റെ ഭാഗമായി ചീഫ് സെലക്ട‍ര്‍ അജിത് അഗാര്‍ക്കര്‍ വെസ്റ്റ് ഇന്‍ഡീസില്‍ എത്തിയിട്ടുണ്ട്. ദ്രാവിഡും രോഹിത്തുമായി അഗാര്‍ക്കര്‍ ചര്‍ച്ച നടത്തും. ചുമതലയേറ്റെടുത്ത ശേഷം അഗാര്‍ക്കര്‍ ഇരുവരെയും ഇതാദ്യമായാണ് കാണുന്നത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പടെയുള്ള താരങ്ങളുടെ ജോലിഭാരം ക്രമീകരിക്കുന്നതും കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയാവും. ഇതിന്‍റെ ഭാഗമായി അയര്‍ലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പരയില്‍ ക്യാപ്റ്റനായി പാണ്ഡ്യയെ അയച്ചേക്കില്ല. 

Read more: ഏകദിന ലോകകപ്പ്: സൂര്യകുമാര്‍ യാദവ്, ആര്‍ അശ്വിന്‍ എന്നിവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അഗാര്‍ക്കര്‍

youtubevideo