ഗ്രൂപ്പ് എയിലാണ് രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഇന്ത്യന്‍സ് (Mumbai Indians) , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി കാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് ഗ്രൂപ്പ് എയിലുളളത്. രാജസ്ഥാന്‍ കരുത്തരുടെ സംഘമാണ്.

ജയ്പൂര്‍: വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ഐപിഎല്ലിന് (IPL 2022) അവശേഷിക്കുന്നത്. മലയാളി താരം സഞ്ജു സംസണ്‍ (Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സില്‍ (Rajasthan Royals) ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. ഗ്രൂപ്പ് എയിലാണ് രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഇന്ത്യന്‍സ് (Mumbai Indians) , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി കാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് ഗ്രൂപ്പ് എയിലുളളത്. രാജസ്ഥാന്‍ കരുത്തരുടെ സംഘമാണ്. 

പൂതിയ സീസണില്‍ ആരംഭിക്കാനിരിക്കെ ടീമിന്റെ പ്രതീക്ഷകളെ കുറിച്ച് സംസാരിക്കുകയാണ് ടീം ഡയറക്റ്റര്‍ കുമാര്‍ സംഗക്കാര. ''കഴിഞ്ഞ സീസണിന് ശേഷം ടീമിന്റ ബലഹീനതകള്‍ മനസിലാക്കിയിട്ടുണ്ട്. ചില പോരായ്മകളുണ്ട് അതിനെ കുറിച്ച് വ്യക്തമായി പഠിച്ചു. മെഗാതാരലേലത്തിനെത്തിയത് കൃത്യമായ പദ്ധതികളിലൂടെയാണ്. അതില്‍ വിജയിക്കുകയും ചെയ്തു. യുസ്‌വേന്ദ്ര ചഹാല്‍, ആര്‍ അശ്വിന്‍, ലോകത്തിലെ മികച്ച രണ്ട് സ്പിന്നര്‍മാരെയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, നവ്ദീപ് സൈനി, കോള്‍ട്ടര്‍ നൈല്‍ തുടങ്ങിയ പേസര്‍മാരുമുണ്ട്. യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ജോസ് ബട്ലര്‍ എന്നിരും ചേരുമ്പോള്‍ ടീം സന്തുലിതമാവും.'' സംഗക്കാര പറഞ്ഞു. 

ബാറ്റര്‍മാരെ കുറിച്ചും സംഗക്കാര സംസാരിച്ചു. ''ജിമ്മി നീഷാം, ഡാരില്‍ മിച്ചല്‍, വാന്‍ഡര്‍ ഡസണ്‍ എന്നിവര്‍ ബാറ്റിംഗിലെ കരുത്തരാണ്. ആരെ ഉള്‍പ്പെടുത്തുമെന്നുള്ള കാര്യത്തില്‍ മാത്രമാണ് ആശയകുഴപ്പമുള്ളത്. ശക്തമായ നിരയൊരുക്കാന്‍ തന്നെയാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കുന്നത്.'' സംഗക്കാര വ്യക്തമാക്കി. രാജസ്ഥാന്‍ മുന്‍ ക്യാപ്റ്റനും ഇതിസാഹ സ്പിന്നറുമായിരുന്ന ഷെയ്ന്‍ വോണിന്റെ വിയോഗത്തെ കുറിച്ചും സംഗക്കാര സംസാരിച്ചു. ''വോണ്‍ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ക്രിക്കറ്റിന് വലിയ നഷ്ടമാണുണ്ടാക്കിയത്. അദ്ദേഹത്തോടൊപ്പമുള്ള സമയവും നന്നായി ആസ്വദിച്ചു.'' സംഗക്കാര വ്യക്തമാക്കി. 

ഇത്തവണ 10 ടീമുകളുണ്ടായതുകൊണ്ട് രണ്ട് ഗ്രൂപ്പുകളിലായിട്ടാണ് മത്സരം നടക്കുക. ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് പുതുതായി ഐപിഎല്ലിനെത്തിയ ടീമുകള്‍. 

ഗ്രൂപ്പ് എ

മുംബൈ ഇന്ത്യന്‍സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
രാജസ്ഥാന്‍ റോയല്‍സ്
ഡല്‍ഹി കാപിറ്റല്‍സ്
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഗ്രൂപ്പ് ബി

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
കിംഗ്‌സ് പഞ്ചാബ്
ഗുജറാത്ത് ടൈറ്റന്‍സ്

74 മത്സരങ്ങളാണ് ഉണ്ടാകുക. ഇതില്‍ 70 മത്സരങ്ങള്‍ മുംബൈയിലും പൂനെയിലുമായി നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഫൈനല്‍ മെയ് 29-ന് അഹമ്മദാബാദില്‍ നടക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തും ബ്രാബോണിലും 20 മത്സരങ്ങള്‍ വീതം നടക്കും. 

15 വീതം മത്സങ്ങള്‍ക്ക് ഡിവൈ പാട്ടീല്‍ സ്റ്റേഡിയവും എം സി എസ്റ്റേഡിയവും വേദിയാകും. സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കും. ലീഗിന്റെ ആദ്യ ആഴ്ചകളില്‍ സ്റ്റേഡിയങ്ങളില്‍ 50 ശതമാനവും പിന്നീട് 75 ശതമാനവും സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം തേടും.