രാവിലെ 9.45നാണ് കാന്‍ഡി-ഗാലെ മത്സരം ആരംഭിച്ചത്. തലേന്ന് രാത്രി മുംബൈ ഇന്ത്യന്‍സ് ജേഴ്സിയില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ പന്തെറിയുകയായിരുന്നു മലിംഗ.

കൊളംബോ: ലസിത് മലിംഗ കുമ്പിടിയാണോ എന്ന് ആരാധകര്‍ ചോദിച്ചാലും അത്ഭുതപ്പെടാനാവില്ല. കാരണം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് വിജയം സമ്മാനിച്ച് മണിക്കൂറുകള്‍ക്കം മലിംഗ ശ്രീലങ്കയിലെ പ്രൊവിന്‍ഷ്യല്‍ കപ്പ് ഏകദിന ടൂര്‍ണമെന്റില്‍ ഗാലെക്കായി കളിക്കാനിറങ്ങി. മുംബൈക്കായി 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുമായി തിളങ്ങിയ മലിംഗ കാന്‍ഡിക്കെതിരെ ഗാലെ ടീമിനായി 49 റണ്‍സ് വിട്ടുകൊടുത്ത് എറിഞ്ഞിട്ടത് ഏഴ് വിക്കറ്റുകള്‍.

ഇതോടെ 12 മണിക്കൂറിന്റെ ഇടവേളയില്‍ രണ്ട് രാജ്യത്ത് രണ്ട് ടീമിനായി 10 വിക്കറ്റ് വീഴ്ത്തി മലിംഗ താരമാവുകയും ചെയ്തു. ലിസ്റ്റ് എ ക്രിക്കറ്റിലെ മലിംഗയുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ഗാലെക്കെതിരെ പുറത്തെടുത്തത്. മത്സരത്തില്‍ മലിംഗയുടെ നേതൃത്വത്തിലിറങ്ങിയ ഗാലെ കാന്‍ഡിക്കെതിരെ 156 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കുകയും ചെയ്തു.

Scroll to load tweet…

രാവിലെ 9.45നാണ് കാന്‍ഡി-ഗാലെ മത്സരം ആരംഭിച്ചത്. തലേന്ന് രാത്രി മുംബൈ ഇന്ത്യന്‍സ് ജേഴ്സിയില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ പന്തെറിയുകയായിരുന്നു മലിംഗ. ഇതിനുശേഷമാണ് താരം ശ്രീലങ്കയിലേക്ക് പറന്നത്. ശ്രീലങ്കയുടെ ഏകദിന ടീം നായകന്‍ കൂടിയായ മലിംഗയെ പ്രൊവിന്‍ഷ്യല്‍ കപ്പില്‍ കളിക്കുന്നതില്‍ നിന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇളവ് അനുവദിച്ചിരുന്നു.

എന്നാല്‍ സ്വന്തം തീരുമാനപ്രകാരം മലിംഗ ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയായിരുന്നു. ഏകദിന ലോകകപ്പിനുള്ള സെലക്ഷന് പ്രൊവിന്‍ഷ്യല്‍ കപ്പില്‍ കളിക്കണമെന്ന് ബോര്‍ഡ് താരങ്ങളോട് നേരത്തെ നിര്‍ദേശിച്ചിരുന്നു. മലിംഗക്ക് മാത്രമായിരുന്നു ഏപ്രില്‍ മാസത്തേക്ക് ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചത്.