മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് ഇന്ത്യന്‍ മഹാരാജാസിനെ നയിക്കുന്നത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ് വേള്‍ഡ് ജയന്‍റ്‌സിനെ നയിക്കുന്നത്. 10 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് വേള്‍ഡ് ലെ‍ജന്‍ഡ്സ് ടീമില്‍ കളിക്കുന്നത്.

മുംബൈ: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷന് മുന്നോടിയായി സെപ്റ്റംബര്‍ 16ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഇന്ത്യന്‍ മഹാരാജാസിനെതിരായ മത്സരത്തില്‍ വേള്‍ഡ് ജയന്‍റ്സിനായി ഷെയ്ന്‍ വാട്സണും ഡാനിയേല്‍ വെറ്റോറിയും കളിക്കും. വേള്‍ഡ് ലെഡന്‍ഡ്സ് ടീമില്‍ അംഗമായിരുന്ന ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യക്കും ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷെല്‍ ഗിബ്സിനും പകരക്കാരയാണ് വാട്സണും വെറ്റോറിയും എത്തുന്നത്.

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് ഇന്ത്യന്‍ മഹാരാജാസിനെ നയിക്കുന്നത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ് വേള്‍ഡ് ജയന്‍റ്‌സിനെ നയിക്കുന്നത്. 10 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് വേള്‍ഡ് ലെ‍ജന്‍ഡ്സ് ടീമില്‍ കളിക്കുന്നത്. ഗാംഗുലിയുടെ ഇന്ത്യന്‍ ടീമില്‍ വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പത്താന്‍, സുബ്രമണ്യന്‍ ബദ്രിനാഥ്, ഇര്‍ഫാന്‍ പത്താന്‍, പാര്‍ഥീവ് പട്ടേല്‍(വിക്കറ്റ് കീപ്പര്‍), സ്റ്റുവര്‍ട്ട് ബിന്നി, എസ് ശ്രീശാന്ത്, ഹര്‍ഭജന്‍ സിംഗ്, നമാന്‍ ഓജ(വിക്കറ്റ് കീപ്പര്‍, അശോക് ദിണ്ഡെ, പ്രഗ്യാന്‍ ഓജ, അജയ് ജഡേജ, ആര്‍പി സിംഗ്, ജൊഗീന്ദര്‍ ശര്‍മ്മ, രതീന്ദര്‍ സിംഗ് സോഥി എന്നിവരാണുള്ളത്.

അതേസമയം ഓയിന്‍ മോര്‍ഗന്‍റെ ലോക ടീമില്‍ ലെന്‍ഡി സിമ്മന്‍സ്, ഹെര്‍ഷേല്‍ ഗിബ്‌സ്, ജാക്ക് കാലിസ്, സനത് ജയസൂര്യ, മാറ്റ് പ്രയര്‍(വിക്കറ്റ് കീപ്പര്‍), നേഥന്‍ മക്കല്ലം, ജോണ്ടി റോഡ്‌സ്, മുത്തയ്യ മുരളീധരന്‍, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍, ഹാമില്‍ട്ടണ്‍ മസാക്കഡ്‌സ, മഷ്‌റഫെ മൊര്‍ത്താസ, അസ്‌ഗര്‍ അഫ്‌ഗാന്‍, മിച്ചല്‍ ജോണ്‍സണ്‍, ബ്രെറ്റ് ലീ, കെവിന്‍ ഒബ്രൈന്‍, ദിനേശ് രാംദിന്‍(വിക്കറ്റ് കീപ്പര്‍) എന്നിവരിറങ്ങും.

സെപ്റ്റംബര്‍ 17നാണ് ലെജന്‍ഡ്സ് ലീഗ് ടൂര്‍ണമെന്‍റിന്‍റെ രണ്ടാം എഡിഷന്‍ തുടങ്ങുന്നത്. ഇത്തവണത്തെ ടൂര്‍ണമെന്‍റ് ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള സമര്‍പ്പണമാണ്.ആറ് നഗരങ്ങളിലായി 22 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 15 മത്സരങ്ങളാണുള്ളത്. കാരാവന്‍ സ്റ്റൈലിലായിരിക്കും ടീമും താരങ്ങളും ഓരോ നഗരങ്ങളിലേക്കും സഞ്ചരിക്കുക.