2026 ടി20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ ലിറ്റൺ ദാസ് നയിക്കും.
ധാക്ക: 2026 ടി20 ലോകകപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. ലിറ്റണ്‍ ദാസ് നയിക്കുന്ന 15 അംഗ സ്‌ക്വാഡില്‍ മുസ്തഫിസുര്‍ റ്ഹമാനും ഇടം പിടിച്ചു. ഐപിഎല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട താരമാണ് മുസ്തഫിസര്‍. താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴാസാണ് മുസ്തഫിസുറിനെ ടീമിലെടുത്തിരുന്നത്. എന്നാല്‍ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ബംഗ്ലാദേശ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള നിര്‍ദേശം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു നല്‍കിയിരുന്നു. ഇതോടെ താരത്തെ ഒഴിവാക്കേണ്ടി വന്നു.
സൈഫ് ഹസനാണ് ബംഗ്ലാദേശ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഏഷ്യാ കപ്പില്‍ ടീമിനെ നയിച്ച ജാക്കര്‍ അലി പുറത്തായപ്പോള്‍ സ്റ്റാര്‍ പേസര്‍ ടസ്‌കിന്‍ അഹമ്മദ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സ്പിന്നര്‍മായി മഹ്ദി ഹസനും റിഷാദ് ഹൊസൈനുമാണുള്ളത്. ജാക്കര്‍ അലിയുടെ അഭാവത്തിലും ആഴമേറിയ ബാറ്റിംഗ് നിരയുണ്ട് ബംഗ്ലാദേശിന്. ലിറ്റണ്‍ നയിക്കുന്ന ബാറ്റിങ് നിരയില്‍ തന്‍സീദ് ഹസനും പര്‍വേഷ് ഹൊസൈനുമുണ്ട്. ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് ലോകകപ്പ് നടക്കുക. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍, ഇറ്റലി എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. മുസ്തഫിസുറിനെ ഒഴിവാക്കിയതിന് പിന്നാലെയാണിത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിന്റെ എല്ലാ മത്സരങ്ങളും ഇന്ത്യയിലാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഫെബ്രുവരി ഏഴിനാണ് ലോകകപ്പില്‍ ബംഗ്ലാദേശിന്റെ ആദ്യ മത്സരം.
വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിന് ശേഷം ഫെബ്രുവരി 9ന് ഇറ്റലിയെയും ഫെബ്രുവരി 14ന് ഇംഗ്ലണ്ടിനെയും ബംഗ്ലാദേശ് നേരിടും. ഈ മത്സരങ്ങളെല്ലാം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ്. ഫെബ്രുവരി 17ന് നേപ്പാളിനെതിരായ മത്സരത്തിന്റെ വേദി മുംബൈ വാംഖഡെ സ്റ്റേഡിയം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയിലെത്താന്‍ വിസമ്മതിച്ചാല്‍ ഈ മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്ക് മാറ്റേണ്ടിവരും.

