ക്യാപ്റ്റന്‍റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് പിന്നീട് കിവീസ് ബൗളർമാർ പുറത്തെടുത്തത്. മത്സരം ആരംഭിച്ച് അധികം വൈകാതെ തന്നെ ഇംണ്ടിന്‍റെ തകര്‍ച്ച തുടങ്ങി.

ലണ്ടൻ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ലോര്‍ഡ്സില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ദിനം 140റണ്‍സിന് ഓള്‍ ഔട്ടായി. 56 റണ്‍സെടുത്ത ഹാരി ബ്രൂക്ക് ആണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ബെന്‍ ഡക്കറ്റ് 19 റണ്‍സെടുത്തപ്പോള്‍ ജോ റൂട്ട് ഒരു റണ്ണിന് പുറത്തായി. ന്യൂസിലന്‍ഡിന് വേണ്ടി കെയ്ൽ ജാമിസണ്‍ 62 റണ്‍സിന് 5 വിക്കറ്റെടുത്തപ്പോള്‍ നഥാന്‍ സ്മിത്ത് മൂന്നും വില്യം ഒറൗർക്കെ രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്‍ഡിന് ഒല്ലി റോബിന്‍സണ്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 3 വിക്കറ്റുകള്‍ നഷ്ടമായി. ഡെവോണ്‍ കോണ്‍വെ(1), കെയ്ൻ വില്യംസണ്‍(0), രച്ചിൻ രവീന്ദ്ര(0) എന്നിവരെ നഷ്ടമായ കിവീസിന് ടോം ലാഥമിനെ കൂടി ഏഴാം ഓവറില്‍ നഷ്ടമായതോടെ ആദ്യ ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സെന്ന പരിതാപകരമായ നിലയിലാണ്. ഡാരില്‍ മിച്ചലും ടോം ബ്ലണ്ടലും ക്രീസില്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ നനഞ്ഞ ഔട്ട്ഫീൽഡ് കാരണം മത്സരം വൈകിയാണ് ആരംഭിച്ചത്. ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാഥം പിച്ചിലെ ഈർപ്പം മുതലെടുക്കാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് പിന്നീട് കിവീസ് ബൗളർമാർ പുറത്തെടുത്തത്. മത്സരം ആരംഭിച്ച് അധികം വൈകാതെ തന്നെ ഇംണ്ടിന്‍റെ തകര്‍ച്ച തുടങ്ങി.

ഇംഗ്ലണ്ടിനായി അരങ്ങേറ്റ മത്സരം കളിച്ച ഓപ്പണർ എമിലിയോ ഗേയെ (8) മടക്കി ജാമിസണാണ് ഇംഗ്ലണ്ടിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. മറ്റൊരു ഓപ്പണർ ബെൻ ഡക്കറ്റിനെ (19) നഥാൻ സ്മിത്ത് വിക്കറ്റിന് മുന്നിൽ കുടുക്കി. തുടർന്നെത്തിയ യുവതാരം ജേക്കബ് ബെഥേൽ (6), സൂപ്പർ താരം ജോ റൂട്ട് (1) എന്നിവരെ വില്യം ഒറോർകെ അടുത്തടുത്ത ഓവറുകളിൽ പുറത്താക്കിയതോടെ ഇംഗ്ലണ്ട് 41 റൺസിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നു.

ഒരു വശത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും ഇംഗ്ലണ്ടിനായി ഒരറ്റത്ത് പൊരുതി നോക്കിയത് മധ്യനിര താരം ഹാരി ബ്രൂക്ക് മാത്രമാണ്. കിവീസ് പേസിനെതിരെ ഏകദിന ശൈലിയിൽ കൌണ്ടർ അറ്റാക്ക് നടത്തിയ ബ്രൂക്ക് 71 പന്തിൽ 7 ഫോറും ഒരു സിക്സറുമടക്കം 56 റൺസ് നേടി. അർധസെഞ്ച്വറിക്ക് പിന്നാലെ ബ്രൂക്കിനെ നഥാൻ സ്മിത്ത് പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്‍റെ മധ്യനിര തകർന്നു.

വിക്കറ്റ് കീപ്പർ ജാമി സ്മിത്ത് (1), ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (12), ഗസ് അറ്റ്കിൻസൺ (4) എന്നിവർ നിരാശപ്പെടുത്തി. 118-9ലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ടിനെ അവസാന വിക്കറ്റില്‍ 22 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഷൊയ്ബ് ബഷീര്‍-ജോഷ് ടങ് സഖ്യമാണ് 140 റണ്‍സിലെത്തിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായ പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളാണുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക