ജയ്സ്വാളിനും ക്യാപ്റ്റന്‍ ഗില്ലിനും പിന്നാലെ വൈസ് ക്യാപ്റ്റൻ റിഷഭ് പന്തും സെഞ്ചുറി നേടിയതോടെ രണ്ടാം ദിനം കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയെ മൂടിക്കെട്ടിയ അന്തരീക്ഷം മുതലെടുത്ത ഇംഗ്ലീഷ് പേസര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു.

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 471 റണ്‍സില്‍ അവസാനിച്ചു. 359-3 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ സെഷനില്‍ 430-3 എന്ന മികച്ച നിലയിലായിരുന്നെങ്കിലും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ 41 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ ഔട്ടായി. ഇന്നലെ സെഞ്ചുറി നേടിയ ജയ്സ്വാളിനും ഗില്ലിനും പുറമെ റിഷഭ് പന്തും ഇന്ന് ഇന്ത്യക്കായി സെഞ്ചുറി നേടി. പന്ത് 134 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 147 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സും പേസര്‍ ജോഷ് ടങും നാല് വിക്കറ്റ് വീതം വീഴ്ത്തി.

നല്ല തുടക്കത്തിനുശേഷം കൂട്ടത്തകര്‍ച്ച

യശസ്വി ജയ്സ്വാളിനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും പിന്നാലെ വൈസ് ക്യാപ്റ്റൻ റിഷഭ് പന്തും സെഞ്ചുറി നേടിയതോടെ രണ്ടാം ദിനം കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയെ മൂടിക്കെട്ടിയ അന്തരീക്ഷം മുതലെടുത്ത ഇംഗ്ലീഷ് പേസര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. രണ്ടാം ദിനം കരുതലോടെ തുടങ്ങി തകര്‍ത്തടിച്ച റിഷഭ് പന്തും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 430-3 എന്ന മികച്ച നിലയിലെത്തിച്ചിരുന്നു. എന്നാല്‍ ലഞ്ചിന് മുമ്പ് 147 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റ് വീണതോടെ ഇന്ത്യ തകര്‍ച്ചയിലായി. പിന്നാലെ കരുണ്‍ നായരുടെയും(0) 134 റണ്‍സടിച്ച റിഷഭ് പന്തും ഒരു റണ്ണെടുത്ത ഷാര്‍ദ്ദുല്‍ താക്കൂറും വീണതോടെ 454-7 എന്ന സ്കോറിലാണ് ഇന്ത്യ ലഞ്ചിന് പിരിഞ്ഞത്.

Scroll to load tweet…

വ്യക്തിഗത സ്കോര്‍ 99ല്‍ നില്‍ക്കെ ഷൊയ്ബ് ബഷീറിനെ സിക്സിന് പറത്തി146 പന്തില്‍ ഏഴാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയ റിഷഭ് പന്ത് പതിവുപോലെ സമ്മ‍ർ സോള്‍ട്ട് അടിച്ചാണ് സെഞ്ചുറി നേട്ടം ആഘോഷിച്ചത്. നാലാം വിക്കറ്റില്‍ ഗില്ലും റിഷഭ് പന്തും ചേര്‍ന്ന് 147 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്. പന്ത് സെഞ്ചുറി നേടിയതിന് പിന്നാലെ ഷൊയ്ബ് ബഷീറിനെ സിക്സ് അടിക്കാനുള്ള ശ്രമത്തിലാണ് ശുഭ്മാൻ ഗില്‍ പുറത്തായത്. 227 പന്ത് നേരിട്ട ഗില്‍ 147 റണ്‍സുമായാണ് മടങ്ങിയത്. 19 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ഗില്ലിന്‍റെ ഇന്നിംഗ്സ്.

എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ കരുണ്‍ നായര്‍ ടീം സ്കോര്‍ 447ല്‍ നില്‍ക്കെ പൂജ്യത്തിന് പുറത്തായി. ബെന്‍ സ്റ്റോക്സിനെതിരെ കവര്‍ ഡ്രൈവ് കളിക്കാനുള്ള കരുണിന്‍റെ ശ്രമം ഷോര്‍ട്ട് കവറില്‍ ഒല്ലി പോപ്പ് പറന്നു പിടിച്ചു. അതിന് തൊട്ടു മുമ്പ് ഷൊയ്ബ് ബഷീറിന്‍റെ പന്തില്‍ റിഷഭ് പന്തിനെ സ്റ്റംപ് ചെയ്യാന്‍ ലഭിച്ച അവസരം ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് നഷ്ടമാക്കിയിരുന്നു. എന്നാല്‍ വീണുകിട്ടിയ ഭാഗ്യം മുതലാക്കാന്‍ പന്തിനായില്ല. 

Scroll to load tweet…

കരുണ്‍ മടങ്ങിയതിന് പിന്നാലെ ജോഷ് ടങ് റിഷഭ് പന്തിനെ(134) വിക്കറ്റിന് മുന്നില്‍ കുടുക്കി. റിവ്യു എടുത്തെങ്കിലും രക്ഷപ്പെട്ടില്ല. 12 ഫോറും ആറ് സിക്സും അടങ്ങുന്നതാണ് പന്തിന്‍റെ ഇന്നിംഗ്സ്. പിന്നീട് ക്രീസിലെത്തിയ ഷാര്‍ദ്ദുല്‍ താക്കൂറിനും ക്രീസില്‍ പിടിച്ചു നില്‍ക്കാനായില്ല. സ്റ്റോക്സിന്‍റെ പന്തില്‍ ജാമി സ്മിത്തിന് ക്യാച്ച് നല്‍കി ഷാര്‍ദ്ദുല്‍ മടങ്ങി. ഏഴ് റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്.

Scroll to load tweet…

ലഞ്ചിനുശേഷം ക്രീസിലെത്തിയ ഇന്ത്യക്ക് തുടക്കത്തിലെ ജസ്പ്രീത് ബുമ്രയെ(0) നഷ്ടമായി. പിന്നാലെ തകര്‍ത്തടിക്കാന്‍ നോക്കിയ രവീന്ദ്ര ജഡേജയെ(11) ജോഷ് ടങ് ബൗള്‍ഡാക്കി. പ്രസിദ്ധ് കൃഷ്ണയെ കൂടി ബൗള്‍ഡാക്കിയ ടങ് ഇന്ത്യയെ 471ല്‍ ഒതുത്തി. ഷൊയ്ബ് ബഷീറിനെ ഫോറും സിക്സും അടിച്ച് ഇന്ത്യയെ 400 കടത്തിയ റിഷഭ് പന്ത് ആണ് രണ്ടാം ദിനം കൂടുതല്‍ ആക്രമിച്ചു കളിച്ചത്. സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാള്‍(101), കെ എല്‍ രാഹുല്‍(42), സായ് സുദര്‍ശന്‍(0) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനം നഷ്ടമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക