ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടെത്തിയ അര്‍ജന്റീനന്‍ ടീമിന് ബ്യൂണസ് ഐറിസില്‍ ആയിരക്കണക്കിന് ആരാധകര്‍ ആവേശകരമായ വരവേല്‍പ്പ് നല്‍കി. കിരീടം നഷ്ടപ്പെട്ടെങ്കിലും, താരങ്ങളെ ഹീറോകളെപ്പോലെയാണ് ആരാധകര്‍ സ്വീകരിച്ചത്, ഇത് ടീമിന് പുതിയ ഊര്‍ജ്ജം പകര്‍ന്നു.

ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫുട്‌ബോളില്‍ കിരീടം നഷ്ടപ്പെട്ടിട്ടും, തോല്‍വി അറിയാതെ മടങ്ങിയെത്തിയ അര്‍ജന്റീനന്‍ ടീമിന് നാട്ടില്‍ പ്രൗഢഗംഭീരമായ വരവേല്‍പ്പ്. ന്യൂജേഴ്സിയില്‍ ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനോട് അധികസമയത്ത് തോറ്റു മടങ്ങിയ അര്‍ജന്റീനന്‍ സംഘത്തിന്, ബ്യൂണസ് ഐറിസിലെ എസെയ്‌സ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആയിരക്കണക്കിന് ആരാധകരാണ് ആവേശകരമായ സ്വീകരണം നല്‍കിയത്. കപ്പില്ലാതെയാണെങ്കിലും, അര്‍ജന്റീനയുടെ അചഞ്ചലമായ ഫുട്‌ബോള്‍ സംസ്‌കാരത്തിന് പുതിയൊരു ദിശാബോധം നല്‍കുന്നതായി ഈ സ്വീകരണം.

ലിയോണല്‍ മെസി മറ്റ് യാത്രാമാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുത്തിരുന്നതിനാല്‍ ഒപ്പമുണ്ടായിരുന്നില്ല. എങ്കിലും, പുലര്‍ച്ചെ എസെയ്‌സ വിമാനത്താവളത്തിലെത്തിയ ചാപ്റ്റര്‍ വിമാനത്തില്‍ പരിശീലകരും ഒഫീഷ്യലുകളും റണ്ണേഴ്‌സ്-അപ്പ് ട്രോഫിയുമായി അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ടീം അംഗങ്ങളും ഉണ്ടായിരുന്നു. വിമാനത്തിന്റെ കാബിന്‍ വാതിലുകള്‍ തുറന്നതുമുതല്‍ ആരാധകരുടെ ആവേശം അണപൊട്ടി ഒഴുകി. കടുത്ത തണുപ്പകറ്റാന്‍ പടക്കങ്ങളും ഫ്‌ലെയറുകളും കത്തിച്ച ആരാധകര്‍ പരമ്പരാഗത ഡ്രം വാദ്യങ്ങളോടെയാണ് തങ്ങളുടെ ഹീറോകളെ വരവേറ്റത്.

Scroll to load tweet…

വികാരനിര്‍ഭരമായ യാത്ര

വിമാനത്താവളത്തില്‍ നിന്നും പരിശീലന ക്യാമ്പിലേക്കുള്ള സാധാരണയായി പത്ത് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള യാത്ര, മണിക്കൂറുകള്‍ നീണ്ട ഒരു ഘോഷയാത്രയായി മാറി. സുരക്ഷാ ഉദ്യോഗസ്ഥരുടെ വലിയ സന്നാഹത്തിന് നടുവിലൂടെ ആരാധകരുടെ തള്ളിക്കയറ്റത്തെ അതിജീവിച്ചാണ് വാഹനം മുന്നോട്ട് നീങ്ങിയത്. ആറു മണിക്കൂറിലധികം കാത്തുനിന്നാണ് ആരാധകര്‍ തങ്ങളുടെ പ്രിയ താരങ്ങളെ ഒരുനോക്ക് കണ്ടത്. ബസിനുള്ളിലെ കളിക്കാര്‍ തുടക്കത്തില്‍ കടുത്ത നിരാശയിലും ക്ഷീണത്തിലുമായിരുന്നെങ്കിലും, പുറത്തെ ജനക്കൂട്ടത്തിന്റെ സ്‌നേഹപ്രവാഹം അവരുടെ മനോഭാവം മാറ്റിമറിച്ചു.

Scroll to load tweet…

നീലയും വെള്ളയും നിറമുള്ള കൊടികളും ബാനറുകളുമായി നിന്ന ആരാധകരെ കണ്ടതോടെ താരങ്ങളുടെ മുഖത്ത് ആശ്വാസവും വികാരവും നിറഞ്ഞു. ഏഴ് കടുത്ത മത്സരങ്ങള്‍ക്ക് ശേഷം എത്തിയ ടീമിന് ഈ പിന്തുണ പുതിയൊരു ഊര്‍ജ്ജമായി. ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്, പരിചയസമ്പന്നനായ ഡിഫെന്‍ഡര്‍ നിക്കോളാസ് ഒട്ടാമെണ്ടി, മിഡ്ഫീല്‍ഡര്‍മാരായ ലിയാന്‍ഡ്രോ പരഡെസ്, അലക്‌സിസ് മാക് അലിസ്റ്റര്‍ മറ്റ് പ്രധാന താരങ്ങളായ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോണ്‍സാലോ മോണ്ടിഎല്‍, മാര്‍ക്കോസ് സെനസി, വാലന്റീന്‍ ബാര്‍ക്കോ, എസെക്വീല്‍ പലാസിയോസ്, ജിയോവാനി ലോ സെല്‍സോ, തിയാഗോ അല്‍മാഡ, ക്രിസ്ത്യന്‍ മെദീന, നിക്കോളാസ് ഗോണ്‍സാലസ്, ജോസ് മാനുവല്‍ ലോപ്പസ് എന്നിവര്‍ വിമാനത്തിലുണ്ടായിരുന്നു. ടീമിലെ മറ്റ് ചില അംഗങ്ങള്‍ തങ്ങളുടെ ക്ലബ്ബുകളിലേക്ക് ചേരാനും അവധിക്കാലം ആഘോഷിക്കാനുമായി മറ്റ് കേന്ദ്രങ്ങളിലേക്ക് നേരിട്ട് പോവുകയാണുണ്ടായത്.

YouTube video player