അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ടിം ഡേവിഡും (17 പന്തില്‍ 40) ക്രുനാല്‍ പാണ്ഡ്യയും(16 പന്തിൽ 28*), റൊമാരിയോ ഷെപ്പേര്‍ഡും(15 പന്തില്‍ 23*) പൊരുതി നോക്കിയെങ്കിലും 9 റണ്‍സകലെ അടിതെറ്റി വീണു.

ലക്നൗ: തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിക്കുമായിരുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരവിനെ 9 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തി ലക്നൗ സൂപ്പര്‍ ജയന്‍റ്സ്. മഴ പലവട്ടം വില്ലനായപ്പോള്‍ 19 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് 19 ഓവറില്‍ 203 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 31 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റൻ രജത് പാട്ടീദാറാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ടിം ഡേവിഡും (17 പന്തില്‍ 40) ക്രുനാല്‍ പാണ്ഡ്യയും(16 പന്തിൽ 28*), റൊമാരിയോ ഷെപ്പേര്‍ഡും(15 പന്തില്‍ 23*) പൊരുതി നോക്കിയെങ്കിലും 9 റണ്‍സകലെ അടിതെറ്റി വീണു.

ലക്നൗവിനായി 3 വിക്കറ്റെടുത്ത പ്രിന്‍സ് യാദവും 2 വിക്കറ്റെടുത്ത ഷഹബാസ് അഹമ്മദും ബൗളിംഗില്‍ തിളങ്ങി. തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്ക് ശേഷമാണ് ലക്നൗ ഒരു മത്സരം ജയിക്കുന്നത്. ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ എട്ട് തോല്‍വികള്‍ക്ക് ശേഷമുള്ള ലക്നൗവിന്‍റെ ആദ്യ ജയവുമാണിത്. ജയിച്ചെങ്കിലും ലക്നൗ 6 പോയന്‍റുമായി അവസാന സ്ഥാനത്ത് തുടരുമ്പോള്‍ ജയിച്ചിരുന്നെങ്കില്‍ ഒന്നാം സ്ഥാനത്തെത്താമായിരുന്ന ആര്‍സിബി മൂന്നാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് 19 ഓവറില്‍ 209-3, ആര്‍സിബി 19 ഓവറില്‍ 203-6.

View post on Instagram

213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആര്‍സിബിക്ക് ആദ്യ ഓവറിലെ അടിതെറ്റി. നാലു റണ്‍സെടുത്ത ജേക്കബ് ബേഥലിന മുഹമ്മദ് ഷമിയുടെ പന്തില്‍ പ്രിന്‍സ് യാദവ് ക്യാച്ചെടുത്ത് പുറത്താക്കി. രണ്ടാം ഓവറിലെ വിരാട് കോലിയെ റണ്ണെടുക്കും മുമ്പെ ക്ലീന്‍ ബൗള്‍ഡാക്കിയ പ്രിന്‍സ് യാദവ് ഞെട്ടിച്ചു. 9-2 എന്ന സ്കോറില്‍ പതറിയ ആര്‍സിബിയെ ദേവ്ദത്ത് പടിക്കലും രജത് പാട്ടീദാറം ചേര്‍ന്ന് 10-ാം ഓവറില്‍ 100 കടത്തി വിജയപ്രതീക്ഷനല്‍കി. എന്നാല്‍ പടിക്കലിനെയും(25 പന്തില്‍ 34) ജിതേഷ് ശര്‍മയെയും(1) ഒരോവറില്‍ മടക്കി പ്രിന്‍സ് യാദവ് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ആര്‍സിബി ഞെട്ടി. പിന്നാലെ ക്യാപ്റ്റൻ രജത് പാട്ടീദാറിനെ ഷഹബാസും വീഴ്ത്തിയതോടെ ആര്‍സിബി തോല്‍വി ഉറപ്പിച്ചതാണെങ്കിലും ടിം ഡേവിഡിന്‍റെ വെടിക്കെട്ട് അവര്‍ക്ക് പ്രതീക്ഷ നല്‍കി.

View post on Instagram

ഡേവിഡിനെ മടക്കി ഷഹബാസ് ലക്നൗവിന്‍റെ ജയം ഉറപ്പിച്ചുവെന്ന് കരുതിയപ്പോള്‍ അവസാന ഓവറുകളില്‍ ക്രുനാല്‍ പാണ്ഡ്യയും റൊമാരിയോ ഷെപ്പേര്‍ഡും ചേര്‍ന്ന് വമ്പനടികളിലൂടെ ലക്നൗവിന്‍റെ ചങ്കിടേപ്പേറ്റിയെങ്കിലും വിജയം അടിച്ചെടുക്കാന്‍ ആര്‍സിബിക്കായില്ല. അവസാന നാലോവറില്‍ 63 റണ്‍സാസും അവസാന ഓവറില്‍ 20 റണ്‍സുമായിരുന്നു ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷഹബാസ് അഹമ്മദ് എറിഞ്ഞ പതിനാറാം ഓവറില്‍ 16 റണ്‍സടിച്ച ആര്‍സിബി മുഹമ്മദ് ഷമിയെറിഞ്ഞ പതിനേഴാം ഓവറില്‍ 14 റണ്‍സടിച്ചു. പ്രിന്‍സ് യാദവ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ 13 റണ്‍സ് കൂടി നേടി ക്രുനാലും ഷെപ്പേര്‍ഡും ചേര്‍ന്ന് ലക്ഷ്യം അവസാന ഓവറില്‍ 20 റണ്‍സാക്കി ചുരുക്കി.

ദിഗ്‌വേഷ് റാത്തി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഷെപ്പേര്‍ഡ് സിംഗിളെടുത്തു. രണ്ടാം പന്തില്‍ ക്രുനാല്‍ പാണ്ഡ്യയും സിംഗിളെടുത്തു. മൂന്നാം പന്തില്‍ ഷെപ്പേര്‍ഡിന് റണ്ണെടുക്കാനായില്ല. നാലാം പന്ത് വൈഡായി. അടുത്ത പന്തില്‍ ഷെപ്പേര്‍ഡ് ബൗണ്ടറി നേടി. ഇതോടെ ലക്ഷ്യം രണ്ട് പന്തില്‍ 13 ആയി. അഞ്ചാം പന്തില്‍ രണ്ട് റണ്‍സെടുത്ത ഷെപ്പേര്‍ഡിന് അവസാന പന്തില്‍ സിംഗിളെടുക്കാനെ കഴിഞ്ഞുള്ളു.

നേരത്തെ മഴ പലവട്ടം വില്ലനായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പര്‍ ജയന്‍റ്സി ലക്നൗ മിച്ചല്‍ മാര്‍ഷിന്‍റെ സെഞ്ചുറി കരുത്തിത്തിലാണ് 19 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തത്. മഴ നിയമപ്രകാരം ആര്‍സിബിയുടെ ലക്ഷ്യം 213 റണ്‍സായി പുന‍ർനിര്‍ണയിക്കുകയായിരുന്നു. 56 പന്തില്‍ 111 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ലക്നൗവിന്‍റെ ടോപ് സ്കോറര്‍. നിക്കോളാസ് പുരാന്‍ 23 പന്തില്‍ 38 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റൻ റിഷഭ് പന്ത് 10 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക