ഐപിഎല്‍ റീടെന്‍ഷന്‍ നയത്തില്‍ പുതിയ നിര്‍ദേശവുമായി ബിസിസിഐ.
മുംബൈ: ഐപിഎല്ലില്‍ നിലനിര്‍ത്തുന്ന കളിക്കാരെ പ്രഖ്യാപിക്കാനുള്ള സമയപരിധി അടുത്തിരിക്കെ റീടെന്‍ഷന്‍ നയത്തില്‍ ബിസിസിഐ മാറ്റം വരുത്തിയതായി റിപ്പോര്‍ട്ട്. അഞ്ച് ക്യാപ്ഡ് താരങ്ങളെയും ഒരു അണ്‍ ക്യാപ്ഡ് താരത്തെയുമാണ് മെഗാ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്താനാവുക. ഇതില്‍ നിലനിര്‍ത്തുന്ന ആദ്യ താരത്തില്‍ 18 കോടി രണ്ടാമത്തെ താരത്തിന് 14 കോടി, മൂന്നാമത്തെ താരത്തിന് 11 കോടി നാലാമത്തെ താരത്തിന് വീണ്ടും 18 കോടി അഞ്ചാമത്തെ താരത്തിന് വീണ്ടും 14 കോടി എന്നിങ്ങനെയായിരുന്നു ബിസിസിഐ നിര്‍ദേശിച്ചിരുന്നത്.
അണ്‍ ക്യാപ്ഡ് താരത്തിനായി പരമാവധി മുടക്കാവുന്ന തുക നാലു കോടിയായും നിജപ്പെടുത്തിയിരുന്നു. ഓരോ ടീമിനും ആകെ അനുവദിച്ച 120 കോടി രൂപയില്‍ ഇതുവഴി 79 കോടി രൂപ ആറ് കളിക്കാര്‍ക്കായി ചെലവിടേണ്ടിവരും. 41 കോടി രൂപയായിരിക്കും ലേലത്തിനെത്തുമ്പോള്‍ ടീമുകളുടെ പേഴ്സില്‍ ബാക്കിയുണ്ടാകുക. എന്നാല്‍ പുതിയ നിര്‍ദേശമനുസരിച്ച് ആദ്യം നിലനിര്‍ത്തുന്ന അഞ്ച് താരങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ ഓരോ താരത്തിനും നിശ്ചിത തുക നിശ്ചയിച്ചിരുന്നത് മാറ്റി ആകെ ചെലവഴിക്കാവുന്ന 75 കോടിയില്‍ ഓരോ താരത്തിനും എത്ര കോടി കൊടുക്കണമെന്ന് ടീമുകള്‍ക്ക് തീരുമാനമെടുക്കാനാവും.
കോലിക്കും സ്മിത്തിനും അടുത്ത കാലത്തൊന്നും തൊടാനാവില്ല, ടെസ്റ്റ് റാങ്കിംഗിലും റെക്കോർഡിട്ട് ജോ റൂട്ട്
ഇതോടെ നിലനിര്‍ത്തുന്ന ഒരു താരത്തിന് വേണമെങ്കില്‍ 30 കോടി മുടക്കാനും ടീമുകള്‍ക്കാവും. ഈ നിര്‍ദേശത്തിന്‍റെ ചുവടുപിടിച്ചാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തുന്ന താരങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ഹെന്‍റിച്ച് ക്ലാസന് 23 കോടി നല്‍കുമെന്ന് നേരത്തെ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തെയുണ്ടായിരുന്ന നിര്‍ദേശമനുസരിച്ച് പരമാവധി മുടക്കാവുന്ന തുക 18 കോടിയാണെങ്കിലും ഒരു കളിക്കാരന് അധികമായി ടീമുകള്‍ തുക മുടക്കുകയാണെങ്കില്‍ ആ തുക ബിസിസിഐ അക്കൗണ്ടിലേക്ക് പോകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ നിര്‍ദേശം അനുസരിച്ചാണെങ്കില്‍ അഞ്ച് കളിക്കാര്‍ക്കായി ചെലവഴിക്കാവുന്ന 75 കോടിയില്‍ ഓരോ കളിക്കാരനും എത്ര തുക നല്‍കണമെന്ന് തീരുമാനിക്കുക ടീമുകളാണ്.
