ഫിഫ ടൂര്‍ണമെന്റുകളില്‍ സ്വകാര്യനിക്ഷേപം കൊണ്ടുവരാനുള്ള പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ നീക്കം കനത്ത എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടു. യുവേഫയുടെയും മറ്റ് ഫുട്ബോള്‍ കോണ്‍ഫെഡറേഷനുകളുടെയും ബഹിഷ്കരണ ഭീഷണിക്ക് മുന്നില്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നത്, അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്‍ഫാന്റിനോയ്ക്ക് വലിയ തിരിച്ചടിയായേക്കും.
സൂറിച്ച്: ഫിഫ ടൂര്‍ണമെന്റുകളുടെ നടത്തിപ്പിന് സ്വകാര്യനിക്ഷേപകരെ കൊണ്ടുവരാനുള്ള നീക്കം പൊളിഞ്ഞതോടെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ നേരിട്ടത് കനത്ത തിരിച്ചടി. അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെയും ഇത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപകാലത്ത് ഫിഫയുടെ ഏറ്റവും വലിയ നീക്കമായിരുന്നു ലോകകപ്പ് ഉള്‍പ്പടെയുള്ള ടൂര്‍ണമെന്റുകളുടെ നടത്തിപ്പിന് സ്വകാര്യ പങ്കാളിത്തമെന്ന നിര്‍ദേശം. ഫിഫ ഫോര്‍വേര്‍ഡ് എന്റര്‍പ്രൈസ് എന്ന പുതിയ സ്ഥാപനം തുടങ്ങി 20% ഓഹരി സ്വകാര്യ നിക്ഷേപകര്‍ക്ക് വിറ്റ് 40,000 കോടിയുടെ നിക്ഷേപമായിരുന്നു ജിയാനി ഇന്‍ഫാന്റിനോയുടെ ലക്ഷ്യം.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ബന്ധുവടക്കം ഓഹരി സ്വന്തമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഫിഫയും ഇന്‍ഫാന്റിനോയും നേരിട്ടത് സമാനതകളില്ലാത്ത പ്രതിഷേധം. ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന ശക്തമായ നിലപാടുമായി യുവേഫ രംഗത്തെത്തി. ഏഷ്യയും ലാറ്റിനമേരിക്കയും എതിര്‍പ്പറിയിച്ചു. പദ്ധതി നടപ്പാക്കാന്‍ 211 അംഗ രാജ്യങ്ങളില്‍ 106 എണ്ണത്തിന്റെ പിന്തുണ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഇന്‍ഫാന്റിനോ സ്വപ്ന പദ്ധതി മനസ്സില്ലാമനസ്സോടെ ഉപേക്ഷിച്ചത്.
ഈ പിന്‍മാറ്റം അടുത്ത മാര്‍ച്ചില്‍ നടക്കുന് ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. വലിയൊരു പദ്ധതി മുന്നോട്ട് വച്ചതിന് ശേഷം പിന്‍മാറേണ്ടിവന്നാല്‍ അത് ഫിഫയില്‍നിന്ന് പുറത്തേക്കുള്ള വഴി തുറക്കല്‍ ആണെന്ന് ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ ചെയര്‍മാന്‍ ഡേവിഡ് ബേണ്‍സ്റ്റെയിന്‍ പറയുന്നു. 2016ല്‍ പുറത്താക്കപ്പെട്ട സെപ് ബ്ലാറ്ററിന് പകരമാണ് ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് ലോകകപ്പുകള്‍ ഇന്‍ഫാന്റിനോയ്ക്ക് കീഴില്‍ നടന്നു. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആയി ഉയര്‍ത്തിയതാണ് ഇന്‍ഫാന്റിനോയുടെ പ്രധാന പരിഷ്‌കാരം.

