ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ കെ എല്‍ രാഹുലിനേക്കാള്‍ മികച്ച പ്രകടനം ശുഭ്‌മാന്‍ ഗില്ലിന് പുറത്തെടുക്കാനാകും എന്ന് മൈക്കല്‍ വോണ്‍ 

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ വരാനിരിക്കുന്ന ഏറ്റവും വാശിയേറിയ പോരാട്ടം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഫൈനലാണ്. ഓവലില്‍ ജൂണ്‍ ഏഴിനാണ് മത്സരം ആരംഭിക്കുക. ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഇതിനകം പ്രഖ്യാപിച്ചപ്പോള്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം യുവതാരം ശുഭ്‌മാന്‍ ഗില്ലായിരിക്കും ഓപ്പണര്‍ എന്നാണ് ഏവരും കരുതിയിരിക്കുന്നത്. എന്നാല്‍ ഗില്ലിന് പകരം കെ എല്‍ രാഹുലിനേയാണ് ഓപ്പണര്‍ സ്ഥാനത്തേക്ക് ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ നിര്‍ദേശിക്കുന്നത്. 

ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ കെ എല്‍ രാഹുലിനേക്കാള്‍ മികച്ച പ്രകടനം ശുഭ്‌മാന്‍ ഗില്ലിന് പുറത്തെടുക്കാനാകും. ഗില്‍ ഗംഭീര താരമാണ്. എന്നാല്‍ ഇംഗ്ലണ്ടിലെ ആ ഒരു മത്സരം ജയിക്കേണ്ടതുണ്ട്. മുമ്പത്തെ കാര്യങ്ങള്‍ മറക്കുക. ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനെ കണ്ടെത്തുകയാണ് പ്രധാനം. ശുഭ്‌മാന്‍ അപകടകാരിയായ താരമാണ്. എന്നാല്‍ കുറച്ച് ചെറിയ സാങ്കേതിക പ്രശ്‌നങ്ങള്‍ ഞാന്‍ കണ്ടു. ഫൈനലിനായുള്ള ടീമിനേയാണ് തെരഞ്ഞെടുക്കേണ്ടത്. ഭാവി നോക്കിയോ, വരാനിരിക്കുന്ന പരമ്പര മനസില്‍ കണ്ടോ ആവരുത് എന്നും മൈക്കല്‍ വോണ്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ശുഭ്‌മാന്‍ ഗില്‍ എല്ലാ ഫോര്‍മാറ്റിലും ഫോം തുടരുമ്പോള്‍ ഫോമില്ലാതെ ഉഴലുന്ന താരമാണ് കെ എല്‍ രാഹുല്‍. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്ന രാഹുലിനെ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം ഒഴിവാക്കിയിരുന്നു. 

ഫൈനലിനുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌കട്ട്. 

Read more: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സര്‍പ്രൈസായി സീനിയര്‍ താരം തിരിച്ചെത്തി