കരിയറിലെ അവസാന നാളുകളിലും മികച്ച മികപ്രടനാണ് മിതാലി പുറത്തെടുക്കന്നത്. അടുത്തിടെ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലും മിതാലി അര്‍ധ സെഞ്ചുറി നേടിയിരുന്നു.

ദുബായ്: ഒരുപാട് കാലത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരാന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന് കഴിഞ്ഞേക്കില്ല. പ്രായം തന്നെയാണ് പ്രധാന വിഷയം. ഇന്ത്യയുടെ ഏകദിന- ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായ മിതാലിക്ക് 38 വയസായി. കരിയറിലെ അവസാന നാളുകളിലും മികച്ച മികപ്രടനാണ് മിതാലി പുറത്തെടുക്കന്നത്. അടുത്തിടെ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലും മിതാലി അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഇപ്പോള്‍ അതിനുള്ള പ്രതിഫലവും താരത്തെ തേടി വന്നിരിക്കുകയാണ്.

ഐസിസി വനിതാ ഏകദിന താരങ്ങളുടെ റാങ്കിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് മിതാലി. 22 വര്‍ഷമായി തുടരുന്ന കരിയറില്‍ ഇത് എട്ടാം തവണയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ റാങ്കിങില്‍ തലപ്പത്തെത്തുന്നത്. 2005ലാണ് മിതാലി കരിയറില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തുന്നത്. ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിന് മുന്‍പ് എട്ടാം സ്ഥാനത്തായിരുന്നു മിതാലി. പരമ്പരയില്‍ ആകെ 206 റണ്‍സെടുത്തതോടെ ഒന്നാം റാങ്കിലേക്ക് കയറുകയായിരുന്നു.

ആദ്യ ഏകദിനത്തില്‍ 72 റണ്‍സാണ് താരം നേടിയത്. രണ്ടാം ഏകദിനത്തില്‍ 59 റണ്‍സും മൂന്നാം പോരാട്ടത്തില്‍ പുറത്താകാതെ 75 റണ്‍സെമെടുത്തു. മൂന്നാം ഏകദിനത്തില്‍ വുമണ്‍ ഓഫ് ദ മാച്ചും മിതാലിയായിരുന്നു. ബാറ്റിങില്‍ ആദ്യ പത്തിനുള്ളിലുള്ള മറ്റൊരു ഇന്ത്യന്‍ താരം സ്മൃതി മന്ധനയാണ്. താരം ഒന്‍പതാം സ്ഥാനത്താണ്.