ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി ഐപിഎല്ലിനേക്കാൾ പിഎസ്എല്ലിന് മുൻഗണന നൽകാനുള്ള കാരണം വെളിപ്പെടുത്തി.
കറാച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗും ഒരേ സമയം നടക്കുമ്പോള്‍ വിദേശ താരങ്ങള്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ട സാഹചര്യമാണുള്ളത്. മിക്കപ്പോഴും ഐപിഎല്ലില്‍ അവസരം ലഭിക്കാത്തവരാണ് പാകിസ്ഥാനിലേക്ക് പോകാറുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി ഇത്തവണ ഐപിഎല്‍ വേണ്ടെന്നുവെച്ച് പിഎസ്എല്ലില്‍ കളിക്കാന്‍ തീരുമാനിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് 38-കാരനായ താരം.
മൊയീന്‍ അലി പറഞ്ഞ പ്രധാന കാരണങ്ങള്‍... ''ഐപിഎല്ലിനെ അപേക്ഷിച്ച് പിഎസ്എല്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുന്ന ടൂര്‍ണമെന്റാണ്. ഇത് തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കൂടുതല്‍ സൗകര്യപ്രദമാണ്. മാത്രമല്ല, എന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ് ഞാന്‍. ഈ സമയത്ത് എനിക്ക് കൂടുതല്‍ മത്സരങ്ങള്‍ കളിക്കണം, കൂടുതല്‍ സമയം ബാറ്റ് ചെയ്യണം. ഐപിഎല്ലില്‍ പലപ്പോഴും പകുതി മത്സരങ്ങളില്‍ മാത്രമേ അവസരം ലഭിക്കാറുള്ളൂ.''മൊയീന്‍ അലി പറഞ്ഞു.
കറാച്ചി കിംഗ്‌സിന് വേണ്ടി കളിക്കുക എന്നത് വലിയൊരു ആഗ്രഹമായിരുന്നുവെന്നും പിഎസ്എല്ലിലെ അന്തരീക്ഷം ആസ്വദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലും പിഎസ്എല്ലും ഒരേ സമയം നടക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്‍ 2025ല്‍ 2 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത മൊയീന്‍ അലിയെ സ്വന്തമാക്കിയത്. എന്നാല്‍ കളിച്ച 6 മത്സരങ്ങളില്‍ നിന്ന് വെറും 5 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.
നിലവില്‍ പിഎസ്എല്ലില്‍ കറാച്ചി കിംഗ്‌സിന് വേണ്ടി കളിക്കുന്ന മൊയീന് 2.14 കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. തന്റെ കരിയര്‍ പരമാവധി നീട്ടിക്കൊണ്ടുപോകാനും ക്രിക്കറ്റ് ആസ്വദിക്കാനുമാണ് ഈ ഘട്ടത്തില്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് മൊയീന്‍ അലി പറഞ്ഞു.
