ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്് ഫൈനലിലും ബുമ്രയുണ്ടാവില്ല. മാത്രമല്ല, ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ അദ്ദേഹത്തിന് കളിക്കാനാകുമോ എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ ഉറ്റുനോക്കുന്നത്.

മുംബൈ: ദീര്‍ഘകാലമായി പരിക്കിന്റെ പിടിയിലാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര. ഏഷ്യാകപ്പ്, ടി20 ലോകകപ്പ്, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി എന്നിവയെല്ലാം താരത്തിന് നഷ്ടമായി. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്് ഫൈനലിലും ബുമ്രയുണ്ടാവില്ല. മാത്രമല്ല, ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ അദ്ദേഹത്തിന് കളിക്കാനാകുമോ എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ ഉറ്റുനോക്കുന്നത്. ബുമ്ര എപ്പോള്‍ തിരിച്ചുവരുമെന്നുള്ള കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇതിനിടെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. 

മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണിന്റെ നേതൃത്വത്തിലുള്ള എന്‍സിഎ, ബുമ്രയുടെ കാര്യത്തില്‍ വ്യക്തമായ ചിത്രം പുറത്തുവിടണമെന്നാണ് കൈഫ് പറയുന്നത്. കൈഫിന്റെ വാക്കുകള്‍... ''എന്‍സിഎ പിന്തുടരുന്ന സിസ്റ്റത്തില്‍ തെറ്റുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ചില താരങ്ങള്‍ ഇന്ത്യന്‍ ടീമിലെക്ക് തിരഞ്ഞെടുക്കപ്പെടുന്നു. പിന്നീട് കേള്‍ക്കുക, പൂര്‍ണ കായികക്ഷമതയില്ലാത്തത് കൊണ്ട് ഒഴിവാക്കിയെന്നാണ്. ബുമ്രയുടെ കാര്യത്തില്‍ ഇത്തരത്തിലാണ് സംഭവിച്ച്. മുമ്പ് മുഹമ്മദ് ഷമിയുടെ കാര്യത്തിലും ഇത്തരത്തില്‍ സംഭവിച്ചിരുന്നു. 

അതുകൊണ്ടുതന്നെ, എന്‍സിഎ ട്രെയ്‌നര്‍മാര്‍, ഫിസിയോ, വിവിഎസ് ലക്ഷ്മണും അദ്ദേഹത്തിന്റെ ടീമും ഇത്തരം സാഹചര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ബുമ്ര എന്ന് കളിക്കുമെന്ന് ആലോചിച്ചിക്കുന്ന ആരാധകരുണ്ടാവും. അവരോട് ചെയ്യുന്ന ചതിയാണിത്. വളരെയേറെ ഗൗരവമേറിയ വിഷയമാണിത്. അവിടെ സുതാര്യത ഉണ്ടായിരിക്കണം. താരങ്ങള്‍ക്ക് ഫിറ്റ്‌നെസ് സെര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് ശരിയായ പരിശോധന നടത്തണം. ഒരു ബുമ്ര ആരാധകനെന്ന നിലയില്‍ എനിക്ക് അറിയാന്‍ ആഗ്രഹമുണ്ട് അയാള്‍ക്ക് എന്താണ് സംഭവിച്ചതെന്ന്.'' കൈഫ് പറഞ്ഞു.

പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നും ബുമ്ര വിട്ടുനിന്നിരുന്നു. നേരത്തെ, ഐപിഎല്ലിലൂടെ തിരിച്ചെത്തുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നു. എന്നാല്‍ അതുമുണ്ടായില്ല. ഇതിനിടെ താരം ന്യൂസിലന്‍ഡില്‍ ശസ്ത്രക്രിയക്കും വിധേയനായി.