ശിവം ദുബെയുടെ ഓൾറൗണ്ട് പ്രകടനത്തിൽ അതൃപ്തി രേഖപ്പെടുത്തി മുൻ താരം മുഹമ്മദ് കൈഫ്. ദുബെ ഒരു ബാറ്റർ മാത്രമാണെന്നും അദ്ദേഹത്തിന്റെ ബൗളിംഗ് ടീമിന് ദോഷം ചെയ്യുമെന്നും കൈഫ് അഭിപ്രായപ്പെട്ടു. 

ദില്ലി: ഇന്ത്യന്‍ താരം ശിവം ദുബെയുടെ ഓള്‍റൗണ്ട് പ്രകടനത്തില്‍ തൃപ്തനല്ലെന്ന് തുറന്നുപറഞ്ഞ് മുന്‍ താരം മുഹമ്മദ് കൈഫ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലെ ദുബെയുടെ മോശം ബൗളിംഗ് പ്രകടനത്തിന് പിന്നാലെയാണ് കൈഫിന്റെ വിമര്‍ശനം. ദുബെയെ ഒരു ഓള്‍റൗണ്ടറായി താന്‍ കണക്കാക്കുന്നില്ലെന്നും അദ്ദേഹം ഒരു 'ബാറ്റര്‍' മാത്രമാണെന്നും കൈഫ് അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ രണ്ട് ഓവര്‍ എറിഞ്ഞ ദുബെ 32 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. ഈ ലോകകപ്പില്‍ ഉടനീളം റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ദുബെ പിശുക്ക് കാണിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നും കൈഫ് പറഞ്ഞു. 

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കൈഫ് നിലപാട് വ്യക്തമാക്കിയത്. പത്താം ഓവറില്‍ വിക്കറ്റിനായി ശ്രമിക്കുന്നതിന് പകരം ദുബെ പ്രതിരോധത്തിലേക്ക് വലിഞ്ഞത് തെറ്റായ നീക്കമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''ഡിവാള്‍ഡ് ബ്രേവിസിനെതിരെ വൈഡ് ബോള്‍ എറിയാനുള്ള ദുബെയുടെ പ്ലാന്‍ അമിതമായ പ്രതിരോധമായിരുന്നു. പത്താം ഓവറില്‍ ആരും അത്തരത്തില്‍ ബൗള്‍ ചെയ്യില്ല. ആ സമയത്ത് അറ്റാക്ക് ചെയ്ത് വിക്കറ്റ് എടുക്കാനാണ് ശ്രമിക്കേണ്ടത്. എന്റെ അഭിപ്രായത്തില്‍ ദുബെ ഒരു ബാറ്റര്‍ മാത്രമാണ്, ഓള്‍റൗണ്ടറല്ല.'' ദുബെ പറഞ്ഞു.

മണിക്കൂറില്‍ 120 കിലോമീറ്റര്‍ മാത്രം വേഗതയുള്ള ഒരു ഓള്‍റൗണ്ടറെ ഇന്ത്യയ്ക്ക് ആവശ്യമില്ലെന്നും അത്തരക്കാര്‍ എപ്പോഴും റണ്‍സ് വഴങ്ങാന്‍ സാധ്യതയുണ്ടെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു. വെസ്റ്റ് ഇന്‍ഡീസിനെപ്പോലെയുള്ള ടീമുകള്‍ക്കെതിരെ ദുബെ ഒരോവറില്‍ നാല് സിക്‌സറുകള്‍ വരെ വഴങ്ങിയേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സഞ്ജു സാംസണെ ഉള്‍പ്പെടുത്തണം

ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ഇടംകൈയ്യന്‍മാരുടെ ആധിക്യത്തെയും കൈഫ് വിമര്‍ശിച്ചു. ടീമിലെ ആദ്യ എട്ട് ബാറ്റര്‍മാരില്‍ ആറുപേരും ഇടംകൈയ്യന്‍മാരാണെന്നും ഇത് അമിതമാണെന്നും അദ്ദേഹം പറഞ്ഞു. ടീമില്‍ വലംകൈ-ഇടംകൈ കോമ്പിനേഷന്‍ നിലനിര്‍ത്താന്‍ സഞ്ജു സാംസണെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് കൈഫ് ആവശ്യപ്പെട്ടു. ഹാര്‍ദിക് പാണ്ഡ്യ അഞ്ചാം നമ്പറില്‍ ഇറങ്ങുന്നത് ഈ കോമ്പിനേഷന് വേണ്ടിയാണെങ്കില്‍, ടീമില്‍ സമാനമായ ബാലന്‍സ് കൊണ്ടുവരാന്‍ സഞ്ജുവിനെ കൂടി പരിഗണിക്കണമെന്നും കൈഫ് പറഞ്ഞു.

YouTube video player