ആറാമനായി ക്രീസിലെത്തി 117 റണ്‍സുമായി പുറത്താവാതെ നിന്ന വിക്കറ്റ് കീപ്പറാണ് കേരളത്തിന് ആദ്യ ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

അഹമ്മദാബാദ്: രഞ്ജി ട്രോഫി ചരിത്രത്തിലാധ്യമായി കേരളം ഫൈനലിലെത്തിയതിന് പിന്നാല്‍ മുഹമ്മദ് അസറുദ്ദീന്റെ ഇന്നിംഗ്‌സ് എടുത്തുപറയണം. ആറാമനായി ക്രീസിലെത്തി 177 റണ്‍സുമായി പുറത്താവാതെ നിന്ന വിക്കറ്റ് കീപ്പറാണ് കേരളത്തിന് ആദ്യ ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അസറിന്റെ കരുത്തില്‍ 457 റണ്‍സാണ് കേരളം അടിച്ചെടുത്തത്. ഒരു സിക്‌സും 20 ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. പിന്നാലെ മറുപടി ബാറ്റിംഗിനായി ക്രീസിലെത്തിയ ഗുജറാത്ത് 455ന് എല്ലാവരും പുറത്താവുകയായിരിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ നേടിയ രണ്ട് റണ്‍ ലീഡിന്റെ പിന്‍ബലത്തില്‍ കേരളം ഫൈനലിലേക്ക്. 

രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംംഗ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്ത് നില്‍ക്കെ ഗുജറാത്ത് സമനിലക്ക് സമ്മതിക്കുകയായിരുന്നു. മുംബൈയെ തോല്‍പ്പിച്ച വിദര്‍ഭയാണ് 26ന് തുടങ്ങുന്ന കേരളത്തിന്റെ എതിരാളി. ഗുജറാത്തിനെതിരെ അസറുദ്ദീന്‍ തന്നെയായിരുന്നു കേരളത്തിന്റെ പ്ലെയര്‍ ഓഫ് ദ മാച്ച്. മത്സരത്തെ കുറിച്ച് സംസാരിക്കുന്നതിനൊപ്പം സഞ്ജു സാംസമെ കറിച്ചും അസര്‍ പറഞ്ഞു. അസര്‍ പറഞ്ഞതിങ്ങനെ... ''ഈ നിമിഷം, ഞാന്‍ സഞ്ജു സാംസണ് നന്ദി പറയുന്നു. അദ്ദേഹത്തിന് പരിക്ക് കാരണം ടീമിനൊപ്പം ചേരാന്‍ സാധിച്ചില്ല. സഞ്ജു ഈ കുടുംബത്തിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസം ടീമിന്റെ മനോവാര്യം അല്‍പം താഴ്ന്നപ്പോള്‍ അദ്ദേഹം പ്രചോദനം നല്‍കികൊണ്ട്, ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.'' അസര്‍ പറഞ്ഞു. 

'അത് നമുക്കുള്ളതാണ്, കിരീടമുയര്‍ത്തൂ'; കേരളം രഞ്ജി ഫൈനലിലെത്തിയതിന് പിന്നാലെ സഞ്ജുവിന്റെ പ്രതികരണം

കേരളം ഫൈനലിലെത്തിയതിന് പിന്നാലെ സഞ്ജുവും ടീമിന് അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ സഞ്ജു പറഞ്ഞതിങ്ങനെ... ''കേരളത്തിന്റെ രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശനത്തില്‍ ഏറെ സന്തോഷവാനാണ്. 10 വര്‍ഷം മുമ്പ് നമ്മള്‍ ഒരുമിച്ച് വിശ്വസിച്ചിരുന്ന ആ സ്വപ്‌നം, ഇനി ഒരു പടി അകലെ. ഇത് നമ്മുടേതാണ്, കിരീടമുയര്‍ത്തൂ...'' സഞ്ജു കുറിച്ചിട്ടു.

രണ്ടാം ഇന്നിംഗ്‌സില്‍ ജലജ് സക്‌സേനയും (37*), അരങ്ങേറ്റക്കാരന്‍ അഹമ്മദ് ഇമ്രാനും(14*) കേരളത്തിനായി പുറത്താകാതെ നിന്നു. സ്‌കോര്‍ കേരളം 457, 114-4, ഗുജറാത്ത് 455.