പേസർ മുഹമ്മദ് ഷമിയെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്.

മുംബൈ: ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയേക്കും. 2027ലെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടാണ് സെലക്റ്റര്‍മാരുടെ നീക്കം. സഷമിയുടെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നുണ്ട്. എന്തായാലും ഷമിയുടെ തിരിച്ചുവരവ് അധികം വൈകാതെ ഉണ്ടാകുമെന്നാണ് ബിസിസിഐ ഉദ്യോഗസ്ഥരില്‍നിന്നു ലഭിക്കുന്ന സൂചന. 2025 മാര്‍ച്ചിലെ ചാംപ്യന്‍സ് ട്രോഫിയിലാണ് മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമിനു വേണ്ടി ഒടുവില്‍ കളിച്ചത്. ടൂര്‍ണമെന്റില്‍ ഒന്‍പതു വിക്കറ്റുകള്‍ ഷമി വീഴ്ത്തി.

Add Asianetnews as a Preferred SourcegooglePreferred

ഷമിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നതിങ്ങനെ... ''മുഹമ്മദ് ഷമിയുടെ കാര്യം സ്ഥിരമായി പരിഗണനയിലുള്ളതാണ്. നന്നായി വിക്കറ്റുകളെടുക്കുന്ന പേസറാണ് ഷമി. ഫിറ്റ്‌നസ് മാത്രമാണ് ആശങ്കയായി ഉള്ളത്. ടീം സിലക്ഷന്‍ റഡാറില്‍ ഷമി ഇല്ലെന്ന് ഞാന്‍ പറയില്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ടീമിലെടുത്താല്‍ അത് നല്ല തീരുമാനമെന്നേ പറയാനാവൂ. ഇനിയിപ്പോള്‍ ടീമില്‍ എത്തിയാല്‍ പോലരും അത്ഭുതപ്പെടാനില്ല. 2027 ലോകകപ്പിലും ഷമിക്കു സാധ്യതകളുണ്ട്.'' ബിസിസിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

2023ലാണ് അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിലായിരുന്നു അത്. പരിക്ക് മാറിയതിന് ശേഷം നന്നായി പന്തെറിഞ്ഞിട്ടും താരത്തെ ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ സെലക്റ്റര്‍മാര്‍ മടി കാണിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായി വിജയ് ഹസാരെയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിച്ച താരം ആറു മത്സരങ്ങളില്‍നിന്ന് 17 വിക്കറ്റുകളാണു വീഴ്ത്തിയത്. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ നാലു മത്സരങ്ങളില്‍നിന്ന് 20 വിക്കറ്റുകളും സ്വന്തമാക്കി. അതേസമയം, പരിക്കിനെ തുടര്‍ന്ന് വിശ്രമത്തില്‍ തുടരുന്ന ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ല. വിജയ് ഹസാരെ ട്രോഫിയില്‍ കളിപ്പിച്ച ശേഷമായിരിക്കും ഇന്ത്യന്‍ ടീമിലെടുക്കുക.

YouTube video player