ഏതെങ്കിലും കളിക്കാരനെ അയച്ചാല്‍ അയാളുടെ കൈയില്‍ ട്രോഫി കൈമാറാമെന്നും നവംബര്‍ ആദ്യവാരം ഇതിനായി ചടങ്ങ് സംഘടിപ്പിക്കാനും നഖ്‌വി പറഞ്ഞതായി പാക് മാധ്യമപ്രവര്‍ത്തകനായ ഫൈസാന്‍ ലഖാനി വ്യക്തമാക്കി.

ലാഹോര്‍: ഏഷ്യാ കപ്പ് ട്രോഫി കൈമാറണമെന്ന ബിസിസിഐയുടെ ഇ-മെയിലിന് മറുപടി നല്‍കി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിന്‍ നഖ്‌വി. ഏഷ്യാ കപ്പ് ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് മൊഹ്സിന് നഖ്‌വിക്ക് ഇ-മെയില്‍ അയച്ചിട്ടുണ്ടെന്നും മറുപടി കാത്തിരിക്കുകയാണെന്നും മറുപടി ലഭിച്ചില്ലെങ്കില്‍ ഐസിസിയെ ഔദ്യോഗികമായി സമീപിക്കാനാണ് തീരുമാനമെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ നേരത്തെ ഇന്ത്യ ടുഡേയോട് പറഞ്ഞിരുന്നു.

എന്നാല്‍ ഏതെങ്കിലും കളിക്കാരനെ അയച്ചാല്‍ അയാളുടെ കൈയില്‍ ട്രോഫി കൈമാറാമെന്നും നവംബര്‍ ആദ്യവാരം ഇതിനായി ചടങ്ങ് സംഘടിപ്പിക്കാനും നഖ്‌വി ബിസിസിഐയോട് ആവശ്യപ്പെട്ടതായി നഖ്‌വിയെ ഉദ്ധരിച്ച് പാക് മാധ്യമപ്രവര്‍ത്തകനായ ഫൈസാന്‍ ലഖാനി പറഞ്ഞു. ഏഷ്യാ കപ്പ് ട്രോഫി വിവാദം, ബിസിസിഐ ഒരിക്കല്‍ കൂടി ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസില്‍ ചെയര്‍മാൻ മൊഹ്സിന്‍ നഖ്‌വിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇതിന് എഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവി നല്‍കിയ മറുപടി, നവംബര്‍ ആദ്യവാരം ഒരു ചടങ്ങ് സംഘടിപ്പിക്കാനും അവിടെവെച്ച് ഒരു കളിക്കാരന്‍റെ കൈയില്‍ ട്രോഫി കൈമാറാമെന്നുമാണെന്നാണ്. ലഖാനി ട്വീറ്റില്‍ വ്യക്തമാക്കി. ഏഷ്യാ കപ്പ് ട്രോഫി ഇപ്പോഴും ദുബായിലെ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ ആസ്ഥാനത്താണുള്ളത്.

പാകിസ്ഥാനെ തോല്‍പിച്ച് ഏഷ്യാ കപ്പ് കിരീടം നേടിയശേഷം മൊഹ്സിൻ നഖ്‌വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യൻ ടീം നിലപാടെടുത്തിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷസമയത്ത് നഖ്‌വി നടത്തിയ ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മറ്റേതെങ്കിലും വ്യക്തിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങാമെന്ന് ഇന്ത്യൻ ടീം അറിയിച്ചെങ്കിലും ട്രോഫി കൈമാറാതെ നഖ്‌വി സ്റ്റേഡിയത്തില്‍ നിന്ന് പോയി. ഏഷ്യാ കപ്പില്‍ ജേതാക്കളായ ഇന്ത്യൻ ടീമിന് ട്രോഫി കൈമാറണെമന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ നഖ‌്‌വി തയാറിയില്ല. ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് ട്രോഫി കൈമാറാമെന്നും എന്നാല്‍ താന്‍ തന്നെയായിരിക്കും ട്രോഫി നല്‍കുകെന്നും നഖ്‌വി അറിയിച്ചിരുന്നെങ്കിലും ഇത് ബിസിസിഐ തള്ളിക്കളഞ്ഞിരുന്നു.