ജോ റൂട്ടും സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്സണുമാകും പരമ്പരയില്‍ ഇംഗ്ലണ്ടിന്‍റെ മൂന്ന് നിര്‍ണായക താരങ്ങളെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് അജിങ്ക്യാ രഹാനെയും ചേതേശ്വര്‍ പൂജാരയും ആര്‍ അശ്വിനുമാണെന്നും പനേസര്‍ പറഞ്ഞു.

ദില്ലി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ നേടുമെന്ന് പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. ഇംഗ്ലണ്ടിനെതിരായ നാലു മത്സര പരമ്പര ഇന്ത്യ 2-0നോ 2-1നോ സ്വന്തമാക്കുമെന്ന് പനേസര്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജോ റൂട്ട് ദൈര്‍ഘ്യമേറിയ ഇന്നിംഗ്സുകള്‍ കളിക്കുകയോ ബെന്‍ സ്റ്റോക്സ് അതിവേഗം സ്കോര്‍ നേടുകയോ ചെയ്താല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാകുമെന്നും പനേസര്‍ പറഞ്ഞു. ഇന്ത്യയുടെ പ്രധാന സ്പിന്നറായ അശ്വിനെ എങ്ങനെ ഇംഗ്ലണ്ട് ബാറ്റിംഗ് നിര നേരിടുന്നു എന്നത് പരമ്പരയില്‍ നിര്‍ണായകമാകുമെന്നും പനേസര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ പരമ്പര 4-0ന് ഇന്ത്യ തൂത്തുവാരാനുള്ള സാധ്യത കാണുന്നില്ലെന്നും 2-0നോ 2-1നോ ഇന്ത്യ പരമ്പര നേടാനാണ് സാധ്യതയെന്നും പനേസര്‍ പറഞ്ഞു.

ജോ റൂട്ടും സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്സണുമാകും പരമ്പരയില്‍ ഇംഗ്ലണ്ടിന്‍റെ മൂന്ന് നിര്‍ണായക താരങ്ങളെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് അജിങ്ക്യാ രഹാനെയും ചേതേശ്വര്‍ പൂജാരയും ആര്‍ അശ്വിനുമാണെന്നും പനേസര്‍ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ രഹാനെയുടെ ക്യാപ്റ്റന്‍സി തന്നില്‍ ഏറെ മതിപ്പുളവാക്കിയെന്നും പനേസര്‍ പറഞ്ഞു. ജസ്പ്രീത് ബുമ്രയും വിരാട് കോലിയും ഇംഗ്ലണ്ടിന് ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങളാണെന്നും പനേസര്‍ പറഞ്ഞു.

ഫെബ്രുവരി അഞ്ചിന് ചെന്നൈയിലാണ് ഇംഗ്ലണ്ടിനെതിരായ നാലു മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിന് തുടക്കമാകുക. രണ്ടാം ടെസ്റ്റും ചെന്നൈയില്‍ തന്നെയാണ്. മൂന്നും നാലും ടെസ്റ്റുകള്‍ അഹമ്മദാബാദില്‍ നടക്കും.