രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മാത്രമാകും 39കാരനായ ധോണി വിരമിക്കുകയെന്നാണ് സുചന. ഐപിഎല്ലില്‍ ധോണി തുടര്‍ന്നും കളിക്കും. ഐപിഎല്‍ പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനായി ധോണി ചെന്നൈയിലെത്തിയിരുന്നു.

റാഞ്ചി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി. ഇത്രയും കാലം നല്‍കിയ പിന്തുണക്കും സ്നേഹത്തിനും നന്ദി, ഇന്ന് 07.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്നാണ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

Add Asianetnews as a Preferred SourcegooglePreferred

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മാത്രമാകും 39കാരനായ ധോണി വിരമിക്കുകയെന്നാണ് സുചന. ഐപിഎല്‍ പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനായി ധോണി ചെന്നൈയിലെത്തിയിരുന്നു.

View post on Instagram

കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റശേഷം ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാതിരുന്ന ധോണിയുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ക്കാണ് ഇപ്പോള്‍ വിരമാമായിരിക്കുന്നത്. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച ധോണി ഐസിസിയുടെ ഈ മൂന്ന് കിരീടങ്ങളും നേടിയിട്ടുള്ള ഒരേയൊരു നായകനാണ്.

2004 ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ധോണി ഒന്നര പതിറ്റാണ്ടായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാണ്. രാജ്യാന്തര കരിയറിൽ ഇതുവരെ 90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ട്വന്റി20 മൽസരങ്ങളിലും ധോണി ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. ടെസ്റ്റിൽനിന്ന് 2014ൽ തന്നെ താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

348 ഏകദിനങ്ങളിൽനിന്ന് 50.58 റൺ ശരാശരിയിൽ 10,723 റൺസാണ് ധോണിയുടെ സമ്പാദ്യം. 10 സെ‍ഞ്ചുറിയും 72 അർധസെഞ്ചുറിയും ഇതിലുൾപ്പെടുന്നു. പാക്കിസ്ഥാനെതിരെ പുറത്താകാതെ നേടിയ 183 റൺസാണ് ഏകദിനത്തിലെ ഉയർന്ന സ്കോർ. ഏകദിനത്തിൽ മാത്രം 317 ക്യാച്ചുകളും 122 സ്റ്റംപിംഗുകളുമുണ്ട്. രണ്ട് ഏകദിനങ്ങളിൽ ധോണി ഒരു വിക്കറ്റും സ്വന്തമാക്കി. 98 ട്വന്റി20 മൽസരങ്ങളിൽനിന്ന് 37.60 റൺ ശരാശരിയിൽ രണ്ട് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 1617 റൺസും ധോണി നേടി. ട്വന്റി20യിൽ 57 ക്യാച്ചുകളും 34 സ്റ്റംപിംഗും ധോണിയുടെ പേരിലുണ്ട്.