പരിക്കിന്‍റെ ലക്ഷണങ്ങളൊന്നുമില്ലാതെ ധോണി കഴിഞ്ഞ ദിവസങ്ങളില്‍ ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നുവെന്ന് അശ്വിന്‍ പറഞ്ഞു.

മുംബൈ: മുംബൈ ഇന്ത്യൻസിനെതിരായ നാളെ നടക്കുന്ന ഐപിഎല്ലിലെ ക്ലാസിക്കോ പോരാട്ടത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്‌സിന് സന്തോഷവാർത്ത. പരിക്കിനെത്തുടർന്ന് വിട്ടുനിന്ന എം.എസ്. ധോണി ടീമിലേക്ക് തിരിച്ചെത്തുന്നതാണ് ചെന്നൈ ക്യാംപിനെ ആവശത്തിലാഴ്ത്തുന്നത്. നാളെ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ ധോണി വിക്കറ്റ് കീപ്പറുടെ റോളിൽ ഉണ്ടാകുമെന്ന് ചെന്നൈ മുന്‍ താരം ആർ. അശ്വിൻ വെളിപ്പെടുത്തി. പരിക്കുമൂലം സീസണിലെ ആദ്യ 6 മത്സരങ്ങൾ നഷ്ടമായ 'തല'യുടെ തിരിച്ചുവരവ് ടീമിന് വലിയ ഊർജ്ജമാണ് നൽകുന്നത്. ധോണി കീപ്പറായി എത്തുമ്പോൾ മലയാളി താരം സഞ്ജു സാംസണിന്‍റെ റോളിലും മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Add Asianetnews as a Preferred SourcegooglePreferred

പരിക്കിന്‍റെ ലക്ഷണങ്ങളൊന്നുമില്ലാതെ ധോണി കഴിഞ്ഞ ദിവസങ്ങളില്‍ ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നുവെന്ന് അശ്വിന്‍ പറഞ്ഞു. നെറ്റ്‌സിൽ മാറ്റ് ഹെൻറി, ജാമി ഓവർട്ടൺ തുടങ്ങിയ അതിവേഗ ബൗളർമാരെ നേരിട്ടാണ് ബാറ്റിംഗ് പരിശീലനം നടത്തിയത്. ധോണി നെറ്റ്‌സിൽ ഇതുവരെ വിക്കറ്റ് കീപ്പിങ് പരിശീലിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്നാൽ ഇന്നലെ അദ്ദേഹം കീപ്പിങ് ഗ്ലൗസ് അണിഞ്ഞ് പരിശീലനം നടത്തുന്നുണ്ടായിരുന്നു. ഇതിനർത്ഥം അദ്ദേഹം വിക്കറ്റിന് പിന്നിലുണ്ടാകും എന്ന് തന്നെയാണ്. ധോണി പൂർണ്ണ കായികക്ഷമത കൈവരിച്ചതായാണ് അറിയാൻ കഴിഞ്ഞത്. വ്യാഴാഴ്ച അദ്ദേഹം കളിക്കുമെന്ന് 100 ശതമാനം ഉറപ്പാണ്- അശ്വിൻ പറഞ്ഞു.

Scroll to load tweet…

ധോണി തിരിച്ചെത്തുമ്പോള്‍ വിക്കറ്റ് കീപ്പറുടെ ചുമതല വഹിച്ചിരുന്ന മലയാളി താരം സഞ്ജു സാംസൺ ഇനി ഔട്ട് ഫീൽഡിലേക്ക് മാറേണ്ടി വരുമെന്ന് അശ്വിൻ സൂചിപ്പിച്ചു. ധോണി കീപ്പിങ് ഏറ്റെടുക്കുന്നതോടെ സഞ്ജു സ്പെഷ്യലിസ്റ്റ് ബാറ്ററായി തുടരും. അല്ലെങ്കിൽ സാഹചര്യത്തിനനുസരിച്ച് സഞ്ജുവിനെ ഇംപാക്ട് പ്ലെയറായി ഉപയോഗിക്കാനും ചെന്നൈ മാനേജ്‌മെന്‍റ് മുതിർന്നേക്കാം.

പരിക്കേറ്റ പേസർ ഖലീൽ അഹമ്മദ്, ആയുഷ് മാത്രെ എന്നിവർക്ക് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുന്നത് വലിയ തിരിച്ചടിയാണെങ്കിലും ധോണിയുടെ തിരിച്ചുവരവ് എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ചെന്നൈയുടെ ആത്മവിശ്വാസം കൂട്ടുമെന്നാണ് കരുതുന്നത്. അതേസമയം, ഇംഗ്ലീഷ് ഓൾറൗണ്ടർ വിൽ ജാക്‌സ് ടിമിലേക്ക് തിരിച്ചെത്തുന്നതിന്‍റെ ആവേശത്തിലാണ് മുംബൈ ഇന്ത്യൻസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക