പരിക്കിന് ശേഷം മടങ്ങിയെത്തിയ രോഹിത് ശര്‍മ്മയുടെയും റിയാന്‍ റിക്കിള്‍ട്ടണിന്റെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. വാംഖഡെയില്‍ ലഖ്നൗ ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെ മുംബൈ മറികടന്നു. 

മുംബൈ: പരിക്കിനെത്തുടര്‍ന്നുള്ള ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഉജ്ജ്വല വിജയം. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലഖ്നൗ ഉയര്‍ത്തിയ 229 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെ ആറ് വിക്കറ്റിന് മുംബൈ മറികടന്നു. ഈ വിജയത്തോടെ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായി. രോഹിത് ശര്‍മ്മ 44 പന്തില്‍ 84 റണ്‍സ് നേടി. അതിലുപരി 32 പന്തില്‍ 83 റണ്‍സെടുത്ത റിയാന്‍ റിക്കിള്‍ട്ടണിന്റെ ഇന്നിംഗ്‌സാണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായത്.

ഇരുവര്‍ക്കും പുറമെ തിലക് വര്‍മ (11), സൂര്യകുമാര്‍ യാദവ് (12) എന്നിവരുടെ വിക്കറ്റുകളും മുംബൈക്ക് നഷ്ടമായി. നമന്‍ ധിര്‍ (23), വില്‍ ജാക്ക്‌സ് (10) എന്നിവര്‍ പുറത്താവാതിരുന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്നൗവിന് നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ബാറ്റിംഗാണ് മികച്ച തുടക്കം നല്‍കിയത്. വെറും 16 പന്തില്‍ പൂരന്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 21 പന്തില്‍ 63 റണ്‍സെടുത്ത പൂരനും 44 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പവര്‍പ്ലേയില്‍ 90 റണ്‍സ് അടിച്ചുകൂട്ടിയ ലഖ്നൗ ഒരവസരത്തില്‍ 250ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന് കരുതിയിരുന്നു.

എന്നാല്‍, ആദ്യ 10 ഓവറില്‍ 143 റണ്‍സ് വഴങ്ങിയ മുംബൈ ബൗളര്‍മാര്‍ അവസാന പത്ത ഓവറില്‍ വെറും 88 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. ജസ്പ്രിത് ബുംറ മൂന്ന് നോബോളുകള്‍ എറിഞ്ഞ് താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയെങ്കിലും മറ്റ് ബൗളര്‍മാര്‍ ലഖ്നൗവിനെ പിടിച്ചുനിര്‍ത്തി. ലഖ്നൗ നായകന്‍ റിഷഭ് പന്ത് (15) വീണ്ടും പരാജയപ്പെട്ടു. ഈ സീസണിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 229 റണ്‍സ് നേടിയിട്ടും അത് പ്രതിരോധിക്കാന്‍ ലഖ്നൗ ബൗളര്‍മാര്‍ക്കായില്ല. ആറാം തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തന്നെ തുടരുന്ന ലഖ്നൗവിന് ഇനി പ്ലേ ഓഫിലെത്താന്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടി വരും.

YouTube video player