സ്വന്തം ഗ്രൗണ്ടില്‍ ഗുജറാത്തിന്റെ തുടക്കം അത്ര നല്ലതായിരുന്നില്ല. വൃദ്ധിമാന്‍ സാഹയുടെ (19) വിക്കറ്റ് തുടക്കത്തില്‍ തന്നെ ഗുജറാത്തിന് നഷ്ടമായി.

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 169 റണ്‍സ് വിജയലക്ഷ്യം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിന് സായ് സുദര്‍ശന്റെ (45) ഇന്നിംഗ്‌സാണ് തുണയായത്. ശുഭ്മാന്‍ ഗില്‍ 31 റണ്‍സെടുത്ത് പുറത്തായി. ജസ്പ്രിത് ബുമ്ര നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മുന്‍ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്ന് ഓവറില്‍ 30 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നുമെടുക്കാന്‍ സാധിച്ചതുമില്ല.

സ്വന്തം ഗ്രൗണ്ടില്‍ ഗുജറാത്തിന്റെ തുടക്കം അത്ര നല്ലതായിരുന്നില്ല. വൃദ്ധിമാന്‍ സാഹയുടെ (19) വിക്കറ്റ് തുടക്കത്തില്‍ തന്നെ ഗുജറാത്തിന് നഷ്ടമായി. ബുമ്രയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്ന് ഗില്‍ - സായ് സഖ്യം 33 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ എട്ടാം ഓവറില്‍ ഗില്ലും മടങ്ങി. പിന്നീടെത്തിയ അസ്മതുള്ള ഓമര്‍സായ് (17), ഡേവിഡ് മില്ലര്‍ (12) എന്നിവര്‍ നിരാശപ്പെടുത്തി. 

16-ാം ഓവറില്‍ സായ് മടങ്ങി. 39 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സായുടെ ഇന്നിംഗ്‌സ്. അവസാന ഓവറുകളില്‍ രാഹുല്‍ തെവാട്ടിയയുടെ (15 പന്തില്‍ 22) പ്രകടനമാണ് മാന്യമായ സ്‌കോറിലെത്തിച്ചത്. വിജയ് ശങ്കര്‍ (6), റാഷിദ് ഖാന്‍ (4) പുറത്താവാതെ നിന്നു. ബുമ്രയ്ക്ക് പുറമെ ജെറാള്‍ഡ് കോട്‌സീ രണ്ട് വിക്കറ്റ് വീഴ്ത്തി.

സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഉമേഷ് യാദവ്, ഒമര്‍സായ് എന്നിവര്‍ ഗുജറാത്തിനായി അരങ്ങേറ്റം കുറിച്ചു. രോഹിത് ശര്‍മയും ഇഷാന്‍ കിഷിനുമാണ് മുംബൈക്ക് വേണ്ടി ഓപ്പണ്‍ ചെയ്യുക. 

അവനില്ലായിരുന്നെങ്കില്‍ മത്സരത്തിലെ താരം ഞാനാവില്ലായിരുന്നു! മറ്റൊരു താരത്തിന്റെ പേര് തുറന്ന് പറഞ്ഞു സഞ്ജു

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, നമാന്‍ ധിര്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, ഷംസ് മുലാനി, പിയൂഷ് ചൗള, ജെറാള്‍ഡ് കോട്‌സി, ജസ്പ്രീത് ബുമ്ര, ലൂക്ക് വുഡ്.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, അസ്മത്തുള്ള ഒമര്‍സായി, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, ഉമേഷ് യാദവ്, സായ് കിഷോര്‍, സ്‌പെന്‍സര്‍ ജോണ്‍സണ്‍.