മൂന്നാം ദിനം തുടക്കത്തിലെ ഇന്ത്യക്ക് രവീന്ദ്ര ജഡേജയെ(70) നഷ്ടമായി.ടോഡ് മര്‍ഫിയുടെ പന്ത് ലീവ് ചെയ്ത ജഡേജ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.185 പന്തില്‍ 70 റണ്‍സെടുത്താണ് ജഡേജ പുറത്തായത്.

നാഗ്പൂര്‍: നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ വാലറ്റക്കാരെ കൂട്ടുപിടിച്ച് അക്സര്‍ പട്ടേല്‍ നടത്തിയ പോരാട്ടത്തിന്‍റെ കരുത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. 321-7 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങി ഇന്ത്യ ലഞ്ചിന് തൊട്ടു മുമ്പ് 400 റണ്‍സിന് ഓള്‍ ഔട്ടായി. 84 റണ്‍സെടുത്ത അക്സര്‍ പട്ടേലും 37 റണ്‍സടിച്ച മുഹമ്മദ് ഷമിയുമാണ് വാലറ്റത്ത് മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ ലീഡ് 200 കടത്തിയത്. 223 റണ്‍സിന്‍റെ കൂറ്റന്‍ ലീഡാണ് ഇന്ത്യക്കിപ്പോഴുള്ളത്. ഒമ്പതാം വിക്കറ്റില്‍ അക്സര്‍-ഷമി സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്.

ഷമി വെടിക്കെട്ട്

മൂന്നാം ദിനം തുടക്കത്തിലെ ഇന്ത്യക്ക് രവീന്ദ്ര ജഡേജയെ(70) നഷ്ടമായി.ടോഡ് മര്‍ഫിയുടെ പന്ത് ലീവ് ചെയ്ത ജഡേജ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.185 പന്തില്‍ 70 റണ്‍സെടുത്താണ് ജഡേജ പുറത്തായത്. അക്സറിനൊപ്പം ഏഴാം വിക്കറ്റില്‍ 88 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ജഡേജ ഇന്ത്യക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചശേഷമാണ് മടങ്ങിയത്. ജഡേജ മടങ്ങിയതോടെ ഇന്ത്യന്‍ ടോട്ടല്‍ 350ന് താഴെ ഒതുക്കാമെന്ന് കരുതിയ ഓസീസിനെ ഞെട്ടിച്ചാണ് ഷമി ക്രീസിലെത്തിയപാടെ തകര്‍ത്തടിച്ചത്.

47 പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറും പറത്തിയ ഷമി 37 റണ്‍സടിച്ചപ്പോള്‍ അക്സര്‍ മികച്ച പങ്കാളിയായി. ഇരുവരും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 52 റണ്‍സടിച്ചു. ഇതില്‍ 37ഉം ഷമിയുടെ ബാറ്റില്‍ നിന്നായിരുന്നു. ഇതിനിടെ ഷമി നല്‍കിയ അനായാസ ക്യാച്ച് സ്കോട് ബോളണ്ട് നഷ്ടമാക്കിയത് ഇന്ത്യക്ക് അനുഗ്രഹമായി.

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് വേദി ധര്‍മശാലയില്‍ നിന്ന് മാറ്റാന്‍ സാധ്യത

ഷമി പുറത്തായശേഷം ക്രീസിലെത്തി മുഹമ്മദ് സിറാജും അക്സറിനൊപ്പം ഉറച്ചു നിന്നതോടെ ഇന്ത്യന്‍ ലീഡ് 200ഉം കടന്ന് കുതിച്ചു. പത്താം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 20 റണ്‍സടിച്ച് ഇന്ത്യന്‍ ലീഡ് 223 ആയി ഉയര്‍ന്നു. സിറാജ് ക്രീസിലെത്തിയതോട കൂടുതല്‍ ആക്രമിച്ചു കളിച്ച അക്സര്‍ ആദ്യ ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും ലഞ്ചിന് തൊട്ടു മുമ്പ് കമിന്‍സിന്‍റെ സ്ലോ ബോളില്‍ ബൗള്‍ഡായി. ആദ്യ അഞ്ച് വിക്കറ്റുകള്‍ 168 റണ്‍സിന് നഷ്ടമായ ഇന്ത്യ അവസാന അഞ്ച് വിക്കറ്റുകളില്‍ 232 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഓസ്ട്രേലിയക്കായി അരങ്ങേറ്റക്കാരന്‍ സ്പിന്നര്‍ ടോഡ് മര്‍ഫി 124 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ നേഥന്‍ ലിയോണ്‍ നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് രണ്ട് വിക്കറ്റെടുത്തു.