കഴിഞ്ഞ തവണ ഇന്ത്യയിൽ വെച്ച് നടന്ന ടെസ്റ്റ് പരമ്പരയിൽ 3-0ത്തിന് ചരിത്ര വിജയം നേടാൻ ന്യൂസിലൻഡിന് സാധിച്ചിരുന്നു. അന്ന് പൂനെ ടെസ്റ്റിൽ 13 വിക്കറ്റുകൾ വീഴ്ത്തി സാന്റ്നർ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.
ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡ് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യൻ സംഘത്തിന് മുന്നറിയിപ്പുമായി കിവി ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ. ഈ വർഷം അവസാനം നടക്കുന്ന വൈറ്റ് ബോൾ പരമ്പരയിലും മുൻ ഇന്ത്യൻ നായകന്മാരായ വിരാട് കോലിയും രോഹിത് ശർമയും ഉയർത്തുന്ന ഭീഷണി വലുതാണെന്ന് സാന്റ്നർ ഓർമിപ്പിച്ചു. മുൻകാലങ്ങളിൽ ന്യൂസിലൻഡിലെ പിച്ചുകളിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ഇരുവർക്കും ഇത്തവണ അതിന് സാധിക്കാതിരിക്കട്ടെ എന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് ഏകദിനങ്ങളും അഞ്ച് ട്വന്റി-20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലുള്ളത്. 2027-ലെ ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമെന്ന നിലയിൽ രണ്ട് ടീമുകൾക്കും ഈ പരമ്പരകൾ ഏറെ നിർണായകമാണ്. സ്വന്തം നാട്ടിൽ ഇന്ത്യക്കെതിരെ ഒരു പരമ്പര ജയം നേടുക എന്നത് തന്നെയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും, വരുന്ന ലോകകപ്പിനുള്ള ടീമിനെ രൂപപ്പെടുത്താൻ ഇത് സഹായിക്കുമെന്നും വാർത്താ ഏജൻസിയായ പി.ടി.ഐയോട് സംസാരിക്കവേ സാന്റ്നർ പറഞ്ഞു.
ഇന്ത്യൻ ടെസ്റ്റ് ടീമിലെ മാറ്റങ്ങളെയും സാന്റ്നർ പരാമർശിച്ചു. കഴിഞ്ഞ തവണ ഇന്ത്യയിൽ വെച്ച് നടന്ന ടെസ്റ്റ് പരമ്പരയിൽ 3-0ത്തിന് ചരിത്ര വിജയം നേടാൻ ന്യൂസിലൻഡിന് സാധിച്ചിരുന്നു. അന്ന് പൂനെ ടെസ്റ്റിൽ 13 വിക്കറ്റുകൾ വീഴ്ത്തി സാന്റ്നർ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയിലെ പിച്ചുകളിൽ നിന്ന് വ്യത്യസ്തമായി ന്യൂസിലൻഡിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പുതുമുഖങ്ങൾ അടങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിര പ്രയാസപ്പെടുമെന്ന് സാൻ്റ്നർ കരുതുന്നു.
എങ്കിലും, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ തുടങ്ങിയ പ്രമുഖർ അടങ്ങുന്ന ശക്തമായ ബൗളിംഗ് നിര ഇന്ത്യക്കൊപ്പം ഉള്ളതിനാൽ പരമ്പര കടുത്ത പോരാട്ടമായിരിക്കുമെന്ന് സാന്‍റ്നര്‍ വിലയിരുത്തുന്നു. ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം ഓസ്ട്രേലിയക്കെതിരെ അഞ്ച് ടെസ്റ്റുകൾ കളിക്കേണ്ടതിനാൽ, വരാനിരിക്കുന്ന മത്സരങ്ങൾ ന്യൂസിലൻഡിനും വളരെ പ്രധാനപ്പെട്ടതാണ്.

